Thursday, November 25, 2010

ആരുടെ പിആര്‍ഒയാണ് സാക്ഷാല്‍ കെ. എ. ജോണി?

വിഖ്യാതരായ പത്രപ്രവര്‍ത്തകരും വിവിധ മേഖലകളിലെ ആദരണീയ വ്യക്തിത്വങ്ങളും അടങ്ങുന്ന ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയാണ് ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ ഗ്രൂപ്പ്. രാഷ്ട്രീയ സാമൂഹ്യ ഭരണമേഖലകളില്‍ അപാരമായ സ്വാധീനമുളളവരാണ് ഇതിലെ അംഗങ്ങള്‍ പലരും. അവിടെ രണ്ടു പത്രപ്രവര്‍ത്തകര്‍ തമ്മില്‍ കൗതുകകരമായ ഒരേറ്റുമുട്ടല്‍ നടക്കുകയാണ്. വിഷയം ലാവലിനും സാക്ഷിവേഷത്തിലെ പുതിയ അവതാരമായ ദീപക് കുമാറും.

ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജും മാതൃഭൂമി ചെന്നൈ ബ്യൂറോയിലെ കെ എ ജോണിയും തമ്മില്‍ നടക്കുന്ന വാഗ്വാദത്തെ അടിസ്ഥാനമാക്കി ചില കാര്യങ്ങള്‍ പരസ്യമായി പറയുകയാണ്. അടച്ചിട്ട മുറിയില്‍ നടന്ന അഭിപ്രായസംഘട്ടനം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ധാര്‍മ്മികതയും ന്യായാന്യായങ്ങളും തല്‍ക്കാലം വിസ്മരിക്കുന്നു. ദീപക് കുമാറിന്റെ ചെലവില്‍ കെ എ ജോണി മാതൃഭൂമിയില്‍ എഴുതിക്കൂട്ടുന്ന വാര്‍ത്തകളാണ് ഈ അഭിപ്രായസംഘട്ടനത്തിന്റെ കാതല്‍. വാര്‍ത്ത, വാര്‍ത്തയുടെ ഉറവിടം, താല്‍പര്യങ്ങള്‍ തുടങ്ങി പൊതുജനത്തിനും പത്രവായനക്കാരനും താല്‍പര്യമുളള തലങ്ങളിലേയ്ക്കു പടര്‍ന്നു കയറേണ്ടതാണ് ആ ചര്‍ച്ച. അതങ്ങനെ അടച്ചിട്ട മുറിയില്‍ നടന്നാല്‍ പോര. തന്റെ വാര്‍ത്തകള്‍ക്കു നേരെ ചൊരിയുന്ന വിമര്‍ശനങ്ങളെ കെ എ ജോണി എന്ന പത്രലേഖകന്‍ എങ്ങനെയാണ് പ്രതിരോധിക്കുന്നത് എന്നറിയാന്‍ താല്‍പര്യമുളളവര്‍ പൊതുസമൂഹത്തില്‍ വേറെയുമുണ്ട്. അതുകൊണ്ട്, എഫ്ഇസിയുടെ യവനിക ഉയര്‍ത്തി ഈ അഭിപ്രായസംഘട്ടനത്തെ വലിച്ചു പുറത്തിടുക തന്നെ വേണം.

ആദ്യം മനോജും ജോണിയും പറഞ്ഞതെന്ത് എന്ന് അവരുടെ വാചകങ്ങളില്‍ നമുക്കു കേള്‍ക്കാം.

മനോജ് - "അയാള്‍ സാക്ഷിയേ അല്ല. സി ബി ഐയുടെ പട്ടികയില്‍ അങ്ങനെ ഒരു   പേരില്ല. പണ്ട് ദിലീപ്   രാഹുലന്‍ എന്ന ആളിന്റെ കൂടെ പഠിച്ചു, ഒന്നിച്ചു എന്തോ ബിസിനസ് നടത്തി, സഹായം പറ്റി, ഒടുവില്‍ തെറ്റിപ്പിരിഞ്ഞു. അപ്പോള്‍ വിരോധം ആയി- ഇത്രയുമാണ് അറിഞ്ഞത്. മുഴുക്കുടിയന്‍. ലാവലിന്‍ കേസില്‍ ദുരൂഹത സൃഷ്ടിക്കാന്‍ അങ്ങനെ ഒരാളെ കിട്ടിയപ്പോള്‍   വീരേന്ദ്ര കുമാര്‍  ഏറ്റെടുത്തു. നന്ദകുമാര്‍ കൊണ്ട് നടക്കുന്നു. മാതൃഭൂമി ചെന്നൈ ബ്യൂറോവിലെ ജോണി ആണ് ദീപക് കുമാറിന്റെ പി ആര്‍ ഓ". ഇതൊക്കെ ഈ കേരളത്തിലേ നടക്കു. 
ജോണിയുടെ മറുപടി... I can understand the feelings ofMr. manoj. Since he is a political activist cum journalist it may be his duty to defend his political masters. But that in no way authorises him to raise baseless allegations against any one.
I dont hold any brief for Mr. Deepak kumar. My information is that deepak has divulged some critical information to the cbi team which is looking into the lavalin case. It is a fact that cbi has taken statements from deepak at various points of time. The cbi team under the investigative invofficer Mr. Ashok kumar has been examining various financial deals that took place during and after the lavalin scandal. And my information is that the documents handed over to cbi by deepak have been of great use in this regard. Just because the charge sheets are submitted it doesnt mean the end of an investigation. if the investigating agency is convinced it could bring in more witnesses and submit the relevant documents to the trial court. Mr.Ashok kumar was transferred while he was on to this process.if the cbi has got a flawless system the new investigative officer will have to continue this process.
As a journalist i have been reporting what i believe true to the best of my knowledge. i have reliable contacts with deeapakkumar and its my prerogative to file reports based on this which i think would contribute in some way or other in cleansing the public sphere in kerala. manoj has never called himself the pro of Comrade Pinarayee vijayan. Neither i have any intention in labelling him so. I know manoj is a senior journalist and i expect some minimum decency from his part when he addresses members of his fraternity.
I would also like to remind Mr.manoj of a very simple fact that Comrade Pinarayee Vijayan has so far not issued a statement denying any knowledge of either Mr.Dileep rahulan Or Mr. Deepak kumar.
I know the line between pr and journalism is very thin and delicate. And its my firm belief that i have not tasted the forbidden fruit.
johny.
മനോജിന്റെ ആരോപണം കൃത്യമാണ്; ദിലീപ് കുമാറിന്റെ പിആര്‍ഒയാണ് കെ എ ജോണി. ആ ആരോപണത്തോട് ജോണിയുടെ പ്രതികരണം രൂക്ഷമാണ്. പക്ഷേ, മനോജ് ദേശാഭിമാനിക്കാരനാണ്, പാര്‍ട്ടിക്കാരനാണ്, അതുകൊണ്ട് പിണറായി വിജയനെ പ്രതിരോധിക്കാനുളള നിയോഗം ഏറ്റെടുത്തേ പറ്റൂ തുടങ്ങി വ്യക്തമായ രാഷ്ട്രീയ വിശ്വാസം തുറന്നു പ്രകടിപ്പിക്കുന്നവര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പ്രയോഗിക്കുന്ന സ്ഥിരം പൂഴിക്കടകന്‍ അടവേ ജോണിയുടെ കൈയിലുളളൂ. അത്തരം മറുപടികള്‍ പറയാനുളള ജോണിയുടെ ജനാധിപത്യഅവകാശം നാം അംഗീകരിക്കുക തന്നെ വേണം. അതംഗീകരിച്ചുകൊണ്ട്, ചര്‍ച്ച അതിനുമപ്പുറത്തേയ്ക്കു പോകേണ്ടതുണ്ട്.

ദീപക് കുമാര്‍ എന്ന കഥാപാത്രത്തെ ജോണി കൈകാര്യം ചെയ്തത് എങ്ങനെയെന്ന് മാതൃഭൂമിയുടെ താളുകള്‍ അടിസ്ഥാനമാക്കിയും നാം പരിശോധിക്കണം. അതിന്റെ പശ്ചാത്തലത്തിലാണ് മനോജിന്റെ ആരോപണം നിലനില്‍ക്കുന്നതാണോ അല്ലയോ എന്നു വിലയിരുത്തേണ്ടത്.

ദീപക് കുമാര്‍ എന്ന ദൃക്‌സാക്ഷി അവതരിച്ച വിവരം വിളംബരം ചെയ്തത് സാക്ഷാല്‍ ക്രൈം നന്ദകുമാറാണ്. കശ്മലന് നല്ല നമസ്‌കാരം എന്ന തലക്കെട്ടില്‍ 2010 ഏപ്രില്‍ 21ന് ക്രൈം ഓണ്‍ലൈന്‍ എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ഈ വരവിന്റെ ആദ്യസൂചനകളുളളത്. ആ വാര്‍ത്തയിലെ പ്രസ്തുത ഭാഗം ഇങ്ങനെയായിരുന്നു;

ദിലീപ്‌ രാഹുലനൊപ്പം എസ്‌എന്‍സി ലാവലിന്‍ കമ്പനിയില്‍ 15 വര്‍ഷം ജോലി ചെയ്‌ത ദീപക്‌ കുമാര്‍ എന്ന മലയാളിയെയും ചോദ്യം ചെയ്‌തിട്ടില്ല. പിണറായി വിജയനുമായി എസ്‌എന്‍സി ലാവലിന്‍ കമ്പനി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ദീപക്‌ കുമാറിന്‌ നേരിട്ട്‌ അറിയാം എന്നുമാത്രമല്ല ചില സാമ്പത്തിക ഇടപാടില്‍ ദൃക്‌സാക്ഷിയുമാണ്‌. പിണറായി വിജയന്‍ പണം കൈപ്പറ്റുന്നതിന്‌ ഈ ദീപക്‌ കുമാര്‍ നേരിട്ട്‌ സാക്ഷിയാണ്‌. പിണറായി വിജയന്‍ ലാവലിന്‍ ഇടപാടില്‍ നടത്തിയ ക്രമക്കേടുകളെ സംബന്ധിച്ച തെളിവുകളും രേഖകളും ദീപക്‌ കുമാര്‍ 4 ദിവസം മുമ്പ്‌ സിബിഐ എസ്‌പി മുരുകേഷിന്‌ ചെന്നൈയില്‍ നല്‍കിയിട്ടുണ്ട്‌. ചെന്നൈ സെറ്റില്‍ഡ്‌ മലയാളി ആണ്‌ ദീപക്‌ കുമാര്‍. 60 പേജുകള്‍ ഉള്ള സത്യവാങ്‌മൂലവും 140 പേജുകള്‍ ഉള്ള മറ്റ്‌ രേഖകളുമാണ്‌ ദീപക്‌ കുമാര്‍ സിബിഐ എസ്‌പി മുരുകേഷിന്റെ മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്‌. തന്റെ ജീവന്‍ അപകടത്തില്‍ ആണെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌ ദീപക്‌ കുമാര്‍.
ഈ വിവരങ്ങള്‍ തന്നെയാണ് തിരിച്ചും മറിച്ചും മലയാളത്തിലെ മറ്റെല്ലാ മാധ്യമങ്ങളും ദീപക് കുമാറിനെ സംബന്ധിച്ച് എഴുതിപ്പിടിപ്പിച്ചത്. സാക്ഷാല്‍ കെ എ ജോണിക്കാണ് ഈ അവതാരപുരുഷനുമായി ആദ്യ അഭിമുഖം തരപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ 2010 ഏപ്രില്‍ 25ന് ലക്ഷ്യം പൊയ്മുഖങ്ങള്‍ തുറന്നു കാട്ടല്‍ എന്ന തലക്കെട്ടില്‍ ജോണിയുടെ ബൈലൈനില്‍ മാതൃഭൂമിയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ക്രൈം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വിവരങ്ങള്‍ക്കു പുറമെ, ദീപക്കിന്റെ കുടുംബപുരാണം, അമ്മൂമ്മയുടെ ഭൂമിയിലെ എകെജി സെന്റര്‍ തുടങ്ങിയ പൈങ്കിളിവിവരണങ്ങളാണ് ഈ വാര്‍ത്തയിലുളളത്.

ദീപക് കുമാറിന്റെ വെളിപ്പെടുത്തലുകളും അയാളുടെ ന്യായങ്ങളുമെല്ലാം വാര്‍ത്ത തന്നെയാണ്. പക്ഷേ, അതിലുപരി ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വെളിച്ചപ്പെടലാണ് ദീപക് കുമാറിന്റേത്..

ലാവലിന്‍ കേസ് മാധ്യമങ്ങളില്‍ കത്തിക്കാളിയ കാലത്തൊന്നും ദീപക് കുമാര്‍ എന്ന വേഷം എന്തുകൊണ്ട് കേരളത്തില്‍ അവതരിച്ചില്ല എന്നതാണ് അതിലേറ്റവും പ്രസക്തമായ ചോദ്യം. അതിനൊരു തൃപ്തികരമായ മറുപടി ഉണ്ടാകണം. സാക്ഷിപ്പട്ടിക വഴി ഈ ദേഹത്തെ കോടതിയിലേക്കു കെട്ടിയെടുത്താല്‍ വിചാരണ വേളയില്‍ ആദ്യം ഉയരുന്ന ചോദ്യം അതായിരിക്കും. അതിനൊരു മറുപടിയില്ലെങ്കില്‍ സാക്ഷിയുടെ കളളിപൊളിയും.

വിജിലന്‍സ് അന്വേഷണവും സിബിഐ അന്വേഷണവും കൊടുമ്പിരിക്കൊണ്ട കാലത്ത് പണം കൈമാറുന്നത് നേരില്‍ കണ്ട ദൃക്‌സാക്ഷി, ശീതനിദ്രയിലായിരുന്നു. സിഎജി റിപ്പോര്‍ട്ട്, വിജിലന്‍സ് - സിബിഐ അന്വേഷണങ്ങള്‍, മൊഴിയെടുപ്പ്, കുറ്റപത്രം സമര്‍പ്പിക്കല്‍ എന്നിങ്ങനെ ഓരോഘട്ടങ്ങളിലും ഈ കേസ് ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ വന്‍പ്രചരണ കോലാഹലങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അപ്പോഴെല്ലാം അഴിമതിയ്ക്കെതിരെയുളള ധാര്‍മ്മികരോഷത്തിന് അവധി കൊടുത്ത് ദൃക്‌സാക്ഷി കുഭകര്‍ണാസനം പരിശീലിക്കുകയായിരുന്നു.

ഒട്ടേറെ വര്‍ഷങ്ങള്‍ നീണ്ട ദീപക് കുമാറിന്റെ നിശബ്ദത ദുരൂഹം തന്നെയാണ്. "അമ്മൂമ്മയുടെ തറവാട്ടുവളപ്പിലാണ് എകെജി സെന്റര്‍ നില്‍ക്കുന്നത്, പുരാതന കമ്മ്യൂണിസ്റ്റ് തറവാട്ടിലാണ് താന്‍ ജനിച്ചത്" തുടങ്ങിയ ചപ്പടാച്ചികള്‍ കൊണ്ട് ഈ നിശബ്ദത പൂരിപ്പിക്കാനാവില്ല. എന്തുകൊണ്ട് ഇയാള്‍ ഇതുവരെ ഇതൊന്നും പറഞ്ഞില്ല എന്ന സംശയം കെ എ ജോണി എന്ന മാതൃഭൂമി ലേഖകന് ഇതുവരെ ഉണ്ടായതായി അദ്ദേഹത്തിന്റെ ഒരുവാര്‍ത്തയിലും തെളിവില്ല. ''ആദര്‍ശം അടിത്തറയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ജനങ്ങളെയും സമൂഹത്തെയും വഞ്ചിക്കുമ്പോള്‍ അവരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ട്''- ലാവലിന്‍ കേസില്‍ സി.ബി.ഐ.ക്ക് കൂടുതല്‍ രേഖകള്‍ കൈമാറിയ തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു".എന്നാണ് ഏപ്രില്‍ 25ന് കെ എ ജോണി മാതൃഭൂമിയില്‍ സാക്ഷ്യപ്പെടുത്തിയത്.

ഈ വാര്‍ത്തയിലെ മറ്റുചില വാചകങ്ങളുടെ ഘടന നോക്കുക....

ദിലീപ് രാഹുലന്‍, കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ദീപകിനറിയാം. 
35 വര്‍ഷം നീണ്ട സുഹൃദ്ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്. 
ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്.
റബര്‍ അധിഷ്ഠിത വ്യവസായമേഖലയില്‍ ഇന്ത്യയിലെ തുടക്കക്കാരില്‍ പ്രമുഖനാണ് ദീപക്. 
അപദാനങ്ങള്‍ എണ്ണിപ്പറഞ്ഞ് ദീപക് കുമാറിനെ ജോണി വായനക്കാര്‍ക്കു പരിചയപ്പെടുത്തുകയാണ്. "പ്ലീസ് ഇയാളെ നിങ്ങളൊന്നു വിശ്വസിക്കൂ" എന്ന് മുട്ടിന്മേല്‍ നിന്ന് വായനക്കാരോടു കേഴുന്ന ജോണിയുടെ വാക്യങ്ങള്‍ക്ക് ഒരു മൂന്നാംകിട പിആര്‍ പത്രക്കുറിപ്പിന്റെ നിലവാരമേയുളളൂ. ദീപക്  കുമാറിന്റെയും അയാളെ കെട്ടിയെഴുന്നെളളിച്ച അശ്ലീലകുമാറിന്റെയും പിആര്‍ഒ മാത്രമാണ് കെ എ ജോണി എന്നതിന് ആദ്യത്തെ തെളിവാണ് മേലുദ്ധരിച്ച വാചകങ്ങള്‍.

2010 മെയ് 18ന് ജോണി വക മറ്റൊരു വാര്‍ത്ത. സിബിഐ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നു എന്ന് തലക്കെട്ട്. ആദ്യ ഖണ്ഡിക ഇങ്ങനെ.
എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നതിന് സി.ബി.ഐ. ശ്രമം തുടങ്ങിയതായറിയുന്നു. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ നല്കിയ മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഈ കേസില്‍ അന്വേഷണം പുതുവഴികളിലൂടെ കൊണ്ടുപോകുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ദീപക്കുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. എസ്.എന്‍.സി. ലാവലിനും കെ.എസ്.ഇ.ബി.യും തമ്മിലുണ്ടാക്കിയ കരാറിനു പിറകില്‍ പ്രവര്‍ത്തിച്ച മുഖ്യവ്യക്തിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപ്‌രാഹുലനും കേസിലെ പ്രതികളും തമ്മിലുള്ള അടുപ്പത്തിന്റെ നിര്‍ണായകവിവരങ്ങള്‍ ദീപക് സി.ബി.ഐ.ക്ക് നല്കിയതായാണ് വിവരം. 
ഈ വാര്‍ത്തയുടെ മൂന്നാം ഖണ്ഡികയിലാണ് ജോണിയുടെ പത്രപ്രവര്‍ത്തന പ്രാഗത്ഭ്യം സമ്പൂര്‍ണമായി വെളിപ്പെടുന്നത്.
ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍ക്ക് ദിലീപ്‌രാഹുലന്‍ നേരിട്ടുതന്നെയാണ് പണം കൈമാറിയിരുന്നതെന്നും ദിലീപിന്റെ ദുബായിലുള്ള കമ്പനിയില്‍ ജോലിനോക്കുന്ന ഒരു സ്ത്രീയുടെ കൊല്ലത്തുള്ള വീട് കേന്ദ്രീകരിച്ചായിരുന്നു പല പണമിടപാടുകളും ആസൂത്രണം ചെയ്തിരുന്നതെന്നും സി.ബി.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇനി, 5—09-2009 ല്‍ ക്രൈം നന്ദകുമാര്‍ സിബിഐയ്ക്ക് അയച്ച കത്തിലെ അഞ്ചാം പോയിന്റ് കേള്‍ക്കുക...

5. Dileep Rahulan had paid a huge amount to Pinarayi Vijayan at various locations including Kannur in Kerala. He had used various NRI bank accounts to withdraw money. For instance; he had used the bank account of Beena Abraham, who is Dileep Rahulan's girl friend. They were classmates and are now working together in Dubai.
വെളളപ്പേപ്പറില്‍ ക്രൈം നന്ദകുമാര്‍ ഓരോരോ വെളിപാടുകള്‍ എഴുതി സിബിഐയുടെ വിലാസത്തില്‍ പോസ്റ്റു ചെയ്യുന്നു. ആ വിവരങ്ങള്‍ പകര്‍ത്തിയെഴുതി, "സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്" എന്ന ടിപ്പണി ചേര്‍ത്ത് കെ എ ജോണി മാതൃഭൂമിയില്‍ വിളമ്പുന്നു. ഇനി പറയൂ മനോജേ... ജോണി ആരുടെ പിആര്‍ഒയാണ്. ദീപക് കുമാറിന്റെയോ ക്രൈം നന്ദകുമാറിന്റെയോ..... രണ്ടും കുമാറാണെന്നുവെച്ച്, ക്രൈം നന്ദകുമാറിന്റെ പിആര്‍ഒയെ കയറി ദീപക് കുമാറിന്റെ പിആര്‍ഒ എന്നു വിളിക്കാമോ...

ദിലീപ് കുമാറിന്റെ പരാതി പരിശോധിക്കും - സിബിഐ എന്ന തലക്കെട്ടില്‍ 2010 ഏപ്രില്‍ 22ന് മാതൃഭൂമിയില്‍ വാര്‍ത്തയുണ്ട്. അതിലിങ്ങനെ പറയുന്നു;
ലാവലിന്‍ കരാറില്‍ പിണറായി വിജയന്‍ കോടികള്‍ കോഴ വാങ്ങുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ദീപക് കുമാര്‍ സിബിഐയെ അറിയിച്ചിട്ടുള്ളത്. സിബിഐയുടെ ചെന്നൈ ഓഫീസില്‍ ഇതു സംബന്ധിച്ച് അദ്ദേഹം പരാതിയും തുടര്‍ന്ന് മൊഴിയും നല്‍കിയിട്ടുണ്ട്. ചില പരാതികള്‍ പൂര്‍ണമല്ല. മറ്റു ചില പരാതികള്‍ കേട്ടറിവിന്റെ രീതിയിലുള്ളതാണ്. എന്നാല്‍ കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അവ തീര്‍ച്ചയായും സിബിഐ അന്വേഷിക്കുമെന്ന് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.. എന്നാണ് വാര്‍ത്ത പറയുന്നത്
 അതായത്, അപൂര്‍ണവും കേട്ടറിവുകളില്‍ നിന്നു രൂപപ്പെട്ടവയുമാണ് ദിലീപ് കുമാറിന്റെ പരാതികളെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ച വാര്‍ത്തയും മാതൃഭൂമി തന്നെയാണ് റിപ്പോര്‍ട്ടു ചെയ്തത്. പക്ഷേ, ജോണിയുടെ അഭിപ്രായം വേറെയാണ്. കേട്ടില്ലേ മനോജിനോടു പറഞ്ഞത്.
"My information is that deepak has divulged some critical information to the cbi team which is looking into the lavalin case"
അപൂര്‍ണവും കേട്ടറിവുകളെ അടിസ്ഥാനമാക്കിയുളളതെന്നും സിബിഐ അഭിഭാഷകന്‍. ജോണി പറയുന്നു, ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷനെന്ന്. ആരുടെ പിആര്‍ഒയാണു സാര്‍ താങ്കള്‍...

വെളിവും വെളളിയാഴ്ചയുമില്ലാതെ വായില്‍ തോന്നിയത് വിളിച്ചുകൂവുന്ന ദീപക് കുമാറിനെ ഏഷ്യാനെറ്റും മനോരമ ന്യൂസും ഇന്ത്യാവിഷനും നവംബര്‍ 11ന് മലയാളികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഒരു കൊലപാതകത്തെക്കുറിച്ചുളള വെളിപ്പെടുത്തലുമായാണ് ടിയാന്‍ ചാനലുകളില്‍ ഉറഞ്ഞു തുളളിയത്. കുത്തിക്കൊന്നാലോ കുടല്‍ മാല വലിച്ചു പുറത്തിട്ടാലോ കൊല്ലപ്പെട്ടതാരെന്നോ, കൊന്നതാരെന്നോ താന്‍ പറയില്ല എന്ന ജല്‍പനം കേട്ട് മലയാളി മൂക്കത്തു വിരല്‍ വെച്ചു.

ആ വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തത് ഇതാ ഇവിടെയുണ്ട്.

ചാനല്‍ സ്റ്റുഡിയോയില്‍ ലൈവായി മുഴങ്ങിയ ലാവലിന്‍ കേസിലെ കൊലപാതക വെളിപ്പെടുത്തലും ഒരു പത്രപ്രവര്‍ത്തകന്റെയും അന്വേഷണ ത്വരയെ ഉത്തേജിപ്പിച്ചില്ല. കൊന്നതാരെന്ന് ആര്‍ക്കും അറിയേണ്ട.... കൊല്ലപ്പെട്ടതാരെന്ന് ആര്‍ക്കുമറിയേണ്ട... എന്തിനായിരുന്നു കൊലപാതകമെന്നും ആര്‍ക്കും അറിയേണ്ട...

ദീപക് കുമാറിനെ ഇഹത്തിലും പരത്തിലും ആദ്യമായി ഇന്റര്‍വ്യൂ ചെയ്ത് കെ എ ജോണി 2010 ഏപ്രില്‍ 25ന് മാതൃഭൂമിയില്‍ ഇങ്ങനെയെഴുതി...

കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്. 
ഈ അറുപതു പേജു രേഖയിലും മൊഴിയിലും എന്തേ കൊലപാതക വിവരം വെളിപ്പെടുത്തിയില്ല എന്ന് ദിലീപ് കുമാറിനോട് ആരും ചോദിച്ചില്ല.

സിബിഐ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നു എന്ന തലക്കെട്ടില്‍ കെ എ ജോണി മെയ് 18ന് എഴുതിയ വാര്‍ത്തയില്‍ പറയുന്നത്,
തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ നല്കിയ മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഈ കേസില്‍ അന്വേഷണം പുതുവഴികളിലൂടെ കൊണ്ടുപോകുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ദീപക്കുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. എസ്.എന്‍.സി. ലാവലിനും കെ.എസ്.ഇ.ബി.യും തമ്മിലുണ്ടാക്കിയ കരാറിനു പിറകില്‍ പ്രവര്‍ത്തിച്ച മുഖ്യവ്യക്തിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപ്‌രാഹുലനും കേസിലെ പ്രതികളും തമ്മിലുള്ള അടുപ്പത്തിന്റെ നിര്‍ണായകവിവരങ്ങള്‍ ദീപക് സി.ബി.ഐ.ക്ക് നല്കിയതായാണ് വിവരംഎന്നാണ്. അവിടെയുമില്ല കൊലപാതകത്തെക്കുറിച്ചുളള വെളിപ്പെടുത്തല്‍.
ചാനല്‍ സ്റ്റുഡിയോകളില്‍ ആടിയ ഓട്ടന്‍ തുളളല്‍ കഴിഞ്ഞപ്പോള്‍ കെ എ ജോണി വീണ്ടും ദീപക് കുമാറിനെ അഭിമുഖം നടത്തി വാര്‍ത്തയെഴുതി. നവംബര്‍ 13ന് മാതൃഭൂമിയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ട വാര്‍ത്തയുണ്ടല്ലോ... അതാണ് വാര്‍ത്ത... വാര്‍ത്തയില്‍ ദിലീപ് രാഹുലനും ദീപക് കുമാറും ഒരുമിച്ചു നില്‍ക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ്  ചിത്രം. ആ ചിത്രം കാതില്‍ചേര്‍ത്തുവെച്ചാല്‍... "ഓര്‍മ്മകളേ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദിയില്‍" എന്ന ശോകാര്‍ദ്രഗാനം കേള്‍ക്കാം. വാര്‍ത്തയുടെ തലക്കെട്ട്, കോഴപ്പണം നല്കാന്‍ ദിലീപ് രാഹുലന്‍ പണമെടുത്തതിന് തെളിവുണ്ടെന്ന് ദീപക് കുമാര്‍

സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറിയെന്നും കനാറാ ബാങ്കില്‍ നിന്ന് പണമെടുക്കുന്നതു കണ്ടുവെന്നും കണ്ണൂരിലെ ദീപക് കുമാര്‍ ജോണിയോടു പറഞ്ഞു.

പക്ഷേ, ഇയാള്‍ വെളിപ്പെടുത്തിയ കൊലപാതകത്തെക്കുറിച്ച് എന്തെങ്കിലും ജോണി ചോദിച്ചെന്നോ സാക്ഷി മറുപടി പറഞ്ഞെന്നോ ഈ വാര്‍ത്തയിലില്ല.

ഇതെന്തു പത്രപ്രവര്‍ത്തനമാണ് ജോണി സാര്‍. വിധിയറിയാന്‍ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസ്. പ്രതിപ്പട്ടികയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ മെമ്പറുമായ സാക്ഷാല്‍ പിണറായി വിജയന്‍. തെളിവെടുപ്പിന്റെ ഘട്ടത്തില്‍ അതാ പൊട്ടിവീഴുന്നു, ഒരുകൊലപാതകത്തെക്കുറിച്ചുളള വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തല്‍ നടത്തിയ ആളിനെ ഇന്റര്‍വ്യൂവിനു കിട്ടിയാല്‍ തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ പോലും തനിക്കറിയാവുന്ന ഭാഷയില്‍ ആദ്യം ചോദിക്കുന്നത് ആ കൊലപാതകത്തെക്കുറിച്ചായിരിക്കും. കുത്തിക്കുത്തിച്ചോദിച്ച് എന്തെങ്കിലും വിവരം ചോര്‍ത്തി സ്വന്തം ബൈലൈനില്‍ എക്‌സ്‌ക്ലൂസീവ് കാച്ചാനുളള മോഹത്തിന് ട്രെയിനിയെന്നോ ആസനത്തില്‍ ആലുകിളിച്ചവന്‍ എന്നോ ഭേദമില്ല. പക്ഷേ, അപൂര്‍വ ചേരുവകള്‍ ചേരുംപടി ചേര്‍ത്ത് ക്രൈം നന്ദകുമാറും വീരേന്ദ്രകുമാറും സൃഷ്ടിച്ചെടുത്ത കെ എ ജോണിയ്ക്കു മാത്രം അത്തരം പത്രപ്രവര്‍ത്തനരീതിയില്‍ യാതൊരു താല്‍പര്യവുമില്ല. ലാവലിന്‍ കേസില്‍ കത്തിക്കുത്തോ കൊലപാതകമോ നടന്നോട്ടെ, നമ്മുടെ ലക്ഷ്യം ഒന്നുമാത്രം.. നടേ ഉദ്ധരിച്ച ഇംഗ്ലീഷ് ഡയലോഗുകള്‍ തപ്പിയാല്‍ ഇങ്ങനെയൊരു വാചകം കിട്ടും.... which i think would contribute in some way or other in cleansing the public sphere in kerala.

പ്രസ്തുത മെയില്‍ ഗ്രൂപ്പില്‍ ജോണിയുടേതായി പ്രത്യക്ഷപ്പെട്ട അവസാന വാചകങ്ങള്‍ ഇങ്ങനെയാണ്...

I have no intention to be indoctrinated in journalism by the desabhimani school. As far as the lavalin case is concerned let us wait and see the outcome.

ജേണലിസത്തിന്റെ മാതൃഭൂമി സ്‌ക്കൂളില്‍ നിന്ന് ഒന്നാം റാങ്കില്‍ പഠിച്ചിറങ്ങിയ മിടുക്കനാണ് ജോണി സാര്‍. അദ്ദേഹത്തിനു ചേരുന്ന വിശേഷണം ക്രൈം നന്ദകുമാറിന്റെയോ ദിലീപ് കുമാറിന്റെയോ പിആര്‍ഒ എന്നല്ല. ചെന്നൈയിലെ ശേഖരന്‍ നായര്‍ എന്നാണ്. ജോണിസാറിനോട് ഒരെളിയ അഭ്യര്‍ത്ഥനയുണ്ട്. ഓഫീസിലെവിടെയെങ്കിലും പഴയ ലക്കങ്ങളുണ്ടെങ്കില്‍, 2007 സെപ്തംബര്‍ 13ന്റെ മാതൃഭൂമി തപ്പിയെടുക്കുക. അതില്‍ ലാവലിന്‍ കരാറിന് സമ്മതിപ്പിക്കാന്‍ രാജഗോപാലിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തലക്കെട്ടില്‍ ശേഖരന്‍ നായര്‍ വക ഏഴുകോളം നീളത്തില്‍ ഒരു സൃഷ്ടിയുണ്ട്. സിബിഐ അറിയുന്നു, സിബിഐയ്ക്ക് വിവരം ലഭിച്ചു, സിബിഐ പ്രതീക്ഷിക്കുന്നു, തുടങ്ങിയ പ്രയോഗങ്ങളില്‍ അവസാനിക്കുന്ന വാചകങ്ങളാണ് ആ വാര്‍ത്തയിലെമ്പാടും. വാര്‍ത്തയെഴുത്തിലും ഉപജാപത്തിലും ഗുരുവിനെ കടത്തിവെട്ടാന്‍ താങ്കള്‍ക്കു കഴിയട്ടെയെന്ന് ക്രൈം നന്ദകുമാറിന്റെ നാമത്തില്‍ സര്‍വേശ്വരനായ വീരേന്ദ്രകുമാറിനോടു പ്രാര്‍ത്ഥിക്കുന്നു.

ലാവലിന്‍ കേസിന്റെ അവസാനമാകുമ്പോഴും ഇവിടെയൊക്കെത്തന്നെ കാണണേ....

പിണറായി വിജയനോട് ഒരുവാക്ക്.... ജോണിയെഴുതുന്ന വാര്‍ത്തകള്‍ നിഷേധിച്ചില്ലെങ്കിലുണ്ടല്ലോ..... പിന്നെ ഒരു രക്ഷയുമില്ല.. എല്ലാം സത്യമാണെന്ന് ഈരേഴു പതിനാലുലകങ്ങളും വിധിയെഴുതിക്കളയും... .

പിന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല...