Friday, April 13, 2012

സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ്

1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ രമേശ് ചെന്നിത്തലയെ സോഫാ കം ബെഡ് എന്നാണ് കണിയാപുരം രാമചന്ദ്രന്‍ വിശേഷിപ്പിച്ചത്. കെ. കരുണാകരന്റെ ഇരിപ്പിടവും പി. കെ. നാരായണപ്പണിക്കരുടെ കിടക്കയുമാണ് രമേശ് എന്നായിരുന്നു കണിയാപുരത്തിന്റെ വിശദീകരണം. മലയാള മാധ്യമലോകത്തുമുണ്ടൊരു "സോഫാ കം ബെഡ്". അതാകുന്നു, മലയാള മനോരമയിലെ സുജിത് നായര്‍. തിരുവഞ്ചൂരിന് ഇരിക്കാനും ഉമ്മന്‍ചാണ്ടിയ്ക്കു കിടക്കാനുമുളള വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുളള വൈഭവമാണ് മാധ്യമലോകത്തെ സോഫാ കം ബെഡ് പുരസ്കാരത്തിന് സുജിത് നായരെ അര്‍ഹനാക്കുന്നത്. 

സിപിഎമ്മിനെ ശരിപ്പെടുത്തുക എന്നതാണ് മനോരമയില്‍ സുജിത് നായരുടെ ദൗത്യം. സ്തുത്യര്‍ഹമായി അതദ്ദേഹം നിറവേറ്റി വരുന്നതെങ്ങനെയെന്ന് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് പണ്ടെഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മനോരമയുടെ നവ അടവുനയം എന്ന തലക്കെട്ടില്‍ 2010 മെയ് ആറിനെഴുതിയ ലേഖനത്തിലെ ഈ പരാമര്‍ശം കാണുക..
കണ്ടത്തില്‍ കുടുംബം പിന്നിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന തിരുവനന്തപുരത്തെ ഒരു മനോരമ ലേഖകന്‍ ഈയടുത്ത കാലത്ത് ഒരു സിപിഐ എം നേതാവിനെ ഫോണില്‍ വിളിച്ചു. അന്നു ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിന്റെ ചര്‍ച്ച എന്തൊക്കെയെന്ന് പറയണമെന്നായിരുന്നു ആവശ്യം. പാര്‍ടി മീറ്റിങ്ങിലെ ചര്‍ച്ച പറഞ്ഞുതരാന്‍ തന്നെ കിട്ടില്ലെന്ന മറുപടി കേട്ടപ്പോള്‍ കണ്ടത്തില്‍ റിപ്പോര്‍ട്ടറുടെ സ്വഭാവം മാറി. പാര്‍ടി രഹസ്യം ചോര്‍ത്തിക്കൊടുത്തില്ലെങ്കില്‍ എഴുതി നാറ്റിച്ചുകളയും എന്നായി ഭീഷണി. ബ്ളാക്ക്മെയിലിങ് തന്നോടു വേണ്ടെന്ന് കടുപ്പിച്ചു പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടുചെയ്ത ഇത്തരം വേഷങ്ങളാണ് മനോരമത്തരം എന്ന് പേരിട്ടുവിളിക്കാവുന്ന വാര്‍ത്തയെഴുത്ത് ശൈലിയുടെ ഉപജ്ഞാതാക്കള്‍.

ഈ കഥാനായകന്‍ സുജിത് നായരാണെന്നാണ് തിരുവനന്തപുരം പ്രസ് ക്ലബിലെ സായാഹ്നസംഘങ്ങള്‍ അടക്കം പറയുന്നത്. സിപിഎമ്മിനെ ശരിപ്പെടുത്താന്‍ സുജിത് നായരുടെ  പേന കൈവരിക്കുന്ന സംഹാരഭാവത്തെക്കുറിച്ച് ഈ ബ്ലോഗില്‍ ഇതിനു മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, കോണ്‍ഗ്രസും യുഡിഎഫും വിഷയമാകുമ്പോള്‍ ആ പേനയില്‍ പൊട്ടിവിടരുന്ന ശൃംഗാരവും ലാസ്യവും ഒന്നു കാണേണ്ടതു തന്നെ.

മഞ്ഞളാംകുഴി അലിയുടെ സിംഹാസനാരോഹണവും മന്ത്രിമാരുടെ വകുപ്പുമാറ്റവും കോണ്‍ഗ്രസിനുളളില്‍ പുതിയ തര്‍ക്കങ്ങളും വിവാദങ്ങള്‍ക്കുമാണ് കാരണമായത്. എങ്ങുമില്ല സന്തോഷം. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റാണെന്നാണ് വെപ്പ്. പക്ഷേ പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുമാറ്റം പുളളി അറിഞ്ഞത് സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ്. ആര്യാടനും മുരളിയും സുധീരനും മുതല്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും വരെ ഇടന്തടിച്ചു നില്‍ക്കുന്നു. പെരുന്ന നായരും കണിച്ചുകുളങ്ങര ചോവനും എതിര്‍പ്പിന്റെ ഏറുപടക്കമെറിഞ്ഞു കഴിഞ്ഞു.

ഈ സംഭവങ്ങളെ മൊത്തം അവലോകനം ചെയ്ത് മനോരമയുടെ എഡിറ്റ് പേജില്‍ സുജിത് നായര്‍ ഒരുപന്യാസം കാച്ചി. തലക്കെട്ട്, മുഖ്യമന്ത്രിയുടെ ഒറ്റമൂലി, ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ്. ഉമ്മന്‍ചാണ്ടി കെപിസിസിയുടെ മുഖത്തു ചീറ്റിയത് ജനാധിപത്യവിരുദ്ധതയുടെ അധോവായുവാണ്. അപ്രതീക്ഷിതമായ ദുര്‍ഗന്ധബാധയേറ്റ് കെപിസിസി പ്രസിഡന്റടക്കം മൂക്കുപൊത്തി നില്‍ക്കുമ്പോഴാണ് സംഗതി സുഗന്ധലേപനമാണെന്ന വ്യാഖ്യാനവുമായി സുജിത് നായരുടെ വരവ്.

യുഡിഎഫിനു കിട്ടിയ "ആശ്വാസ"ത്തിന്റെ കണക്കെടുക്കാന്‍ പത്രം വേറെ വായിക്കണം. നമുക്കു മാതൃഭൂമിയെടുക്കാം. രമേശ് ആന്റണിയെ പരാതി അറിയിച്ചു.  കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം എന്ന് കരിങ്കൊടി ഫ്രെയിമില്‍ ഒന്നാം പേജില്‍ പ്രധാന വാര്‍ത്ത. ആ പേജ് ഇങ്ങനെ...


മാതൃഭൂമിയില്‍ തന്നെ മറ്റൊരു വാര്‍ത്ത. അഞ്ചാം മന്ത്രി മലപ്പുറത്ത് കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു എന്ന് തലക്കെട്ട്. യുഡിഎഫിനു വേണ്ടി സുജിത്ത് നായര്‍ എഴുതിയുണ്ടാക്കിയ ആശ്വാസത്തിന്റെ മലപ്പുറം വേര്‍ഷന്‍ അതില്‍ കാണാം. ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വന്തം നേതാക്കള്‍ക്കെതിരെ ഫേസ് ബുക്കില്‍ പ്രചരണം നടത്തുന്നു. പി സി വിഷ്ണുനാഥ് എംഎല്‍എ നയിക്കുന്ന യുവജനയാത്രയുടെ പോസ്റ്ററില്‍ "നോ എന്‍ട്രി ടു മലപ്പുറം" എന്നു രേഖപ്പെടുത്തി, യാത്രയ്ക്ക് ചെമ്മാട് നല്‍കാനിരുന്ന സ്വീകരണം വേണ്ടെന്നു വെച്ചു, പൊന്മളയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു, വളളിക്കുന്ന് മണ്ഡലത്തില്‍ സ്വാഗതസംഘം കമ്മിറ്റി പിരിച്ചുവിട്ടു, വേങ്ങരയില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കുന്നില്ലെന്ന് നേതാക്കള്‍ തീരുമാനിച്ചു, അരീമ്പ്രയില്‍ മന്ത്രി കെ. പി. അനില്‍ കുമാറിന്റെ പരിപാടി വേണ്ടെന്നു വെച്ചു എന്നൊക്കെയാണ് മാതൃഭൂമി സാക്ഷ്യപ്പെടുത്തുന്നത്.


ഈ സംഭവങ്ങളൊന്നും മനോരമയിലോ സുജിത് നായരുടെ വിശകലനത്തിലോ ഇല്ല. രമേശ് ചെന്നിത്തല ആന്റണിയെ വിളിച്ച് പ്രതിഷേധമറിയിച്ച വാര്‍ത്ത ഒന്നാംപേജില്‍ നിന്ന് വലിച്ചുമാറ്റി. ഉള്‍പ്പേജിലൊതുങ്ങിയ ആ വാര്‍ത്തയ്ക്ക് മനോരമ നല്‍കിയ തലക്കെട്ട് ഇങ്ങനെ.. വകുപ്പു മാറ്റം വിശാല ഐ ഗ്രൂപ്പിന് എതിര്‍പ്പ്. കെപിസിസി പ്രസിഡന്റിന്റെ എതിര്‍പ്പിനെ ഒരു ഗ്രൂപ്പിന്റെ കൊതിക്കെറുവായി മനോരമ ഒതുക്കിക്കെട്ടി.

മാതൃഭൂമി ഒന്നാംപേജില്‍ റിപ്പോര്‍ട്ടു ചെയ്ത രമേശ് ചെന്നിത്തലയുടെ എതിര്‍പ്പ് മനോരമ കണ്ടതെങ്ങിനെയാണ്. ഇതുകൊണ്ടും പോരാഞ്ഞ്, സുജിത് നായരുടെ വക അവലോകനത്തില്‍ ആ എതിര്‍പ്പിനെ രേഖപ്പെടുത്തുന്നതു കാണൂ... 
അഴിച്ചുപണി മുഖ്യമായും ഉമ്മന്‍ചാണ്ടിയെടുത്ത തീരുമാനമാണ്. മന്ത്രിസഭയില്‍ താന്‍ വരുത്താന്‍ പോന്ന മാറ്റങ്ങളെക്കുറിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോടു പോലും അദ്ദേഹം വെളിപ്പെടുത്തിയത് രാവിലെ രാജ്ഭവനില്‍ വെച്ചു മാത്രമാണ്. അതു മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണല്ലോ എന്നു രമേശും പ്രതികരിച്ചു.

അത്രയേ ഉളളൂ!!!

കോണ്‍ഗ്രസിലുണ്ടായ പടലപ്പിണക്കങ്ങളെ വ്യാഖ്യാനിച്ചു തണുപ്പിക്കാന്‍ നായര്‍ വാലുളള വിശകലന വിദഗ്ധനെ മനോരമ രംഗത്തിറക്കിയത് വെറുതെയല്ല. സാധാരണ യുഡിഎഫിനു വേണ്ടി ഇത്തരം വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുളള നിയോഗം ജോണ്‍ മുണ്ടക്കയത്തിനെയാണ് ഏല്‍പ്പിച്ചു കാണാറ്. പക്ഷേ, ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി ന്യായം പറയാന്‍ ഒരു ക്രിസ്ത്യാനിയെ നിയോഗിക്കുന്ന മണ്ടത്തരം മനോരമ ചെയ്യില്ല. ആ പണി നായരെ ഏല്‍പ്പിച്ചാലേ അതിനൊരു പ്രൊഫഷണല്‍ തികവ് വരൂ.

അഞ്ചാം മന്ത്രിയെന്ന മുസ്ലിംലീഗിന്റെ കരുനീക്കത്തില്‍ ഇടപെട്ട എന്‍എസ്എസിന്റെ ഉന്നം ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയാണെന്ന് മറ്റാരു കണ്ടില്ലെങ്കിലും മനോരമ കണ്ടു. ജോര്‍ജിനടക്കം ആറു ക്രിസ്ത്യാനികളും അഞ്ചു മുസ്ലിങ്ങളുമാണ് കാബിനറ്റ് പദവിയില്‍ ഊരു ചുറ്റുന്നത്. ആ കൂട്ടത്തില്‍ നായന്മാരുടെ എണ്ണം വെറും നാലായിച്ചുരുങ്ങിപ്പോയതു കണ്ടാല്‍ ഏതു സമുദായാഭിമാനിക്കും ചങ്കു കഴയ്ക്കും. ഈ ഫോര്‍മുലയ്‌ക്കൊപ്പിച്ച് സാമുദായികവീര്യം അടങ്ങിക്കിടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രമേശ് ചെന്നിത്തലയെ ഏല്‍പ്പിക്കണം. മുസ്ലിംലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നതില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്നും പ്രശ്‌നം വേറെയാണെന്നും സമുദായാചാര്യന്‍ ചാനലുകളോടു തുറന്നു പറഞ്ഞതിന്റെ നാനാര്‍ത്ഥം അതാണ്. എണ്ണത്തിന്റെ തൂക്കം നിങ്ങള്‍ക്കാകുമ്പോള്‍ വണ്ണമുളള പദവി ഞങ്ങള്‍ക്കു താ എന്ന സിംപിള്‍ ലോജിക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന ഉമ്മന്‍ചാണ്ടിയുടെ ശിഖണ്ഡിയ്ക്കു നേരെ പെരുന്നയുടെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുളളൂ.

എന്‍എസ്എസിനാവശ്യം കേരളത്തിലൊരു നായര്‍ മുഖ്യമന്ത്രിയാണ്. ആ സ്ഥാനത്തേയ്ക്കവര്‍ വളമിട്ടു വളര്‍ത്തുന്ന വെണ്‍തേക്കാണ് രമേശ് ചെന്നിത്തല. അതറിയാവുന്നതു കൊണ്ടാണ് ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് നായരായ തിരുവഞ്ചൂരിനെ ഏല്‍പ്പിച്ചത്. തല്‍ക്കാലം അതില്‍ തൃപ്തിപ്പെട്ടുകൂടേ എന്നാണ് സുജിത് നായരിലൂടെ ഉമ്മന്‍ചാണ്ടിയാണ് പെരുന്നയിലെ കാരണവന്മാരോടു ചോദിക്കുന്നത്.  ഉമ്മന്‍ചാണ്ടിയാണെങ്കിലോ മനോരമയുടെ ബാലജനസഖ്യത്തിന്റെ വളര്‍ത്തുമൃഗവും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദമൊഴിയുന്നത് മനോരമയ്ക്ക് ചിന്തിക്കാനാവില്ല. മന്ത്രിക്കസേരയില്‍ ജാതിയുടെ ടാഗ് കെട്ടിത്തൂക്കി കളിക്കുന്ന കളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കസേര സംരക്ഷിക്കാന്‍ അവര്‍ ഏതടവും പയറ്റും.

സുജിത് നായരുടെ ഉപന്യാസത്തിനു താഴെ മറ്റൊരു വിശകലനം കൂടിയുണ്ട്. കോണ്‍ഗ്രസില്‍ പ്രതിഷേധം വഴി മാറിയത് അമ്പരപ്പിന് എന്നാണ് ആലോചനാമൃതമായ തലക്കെട്ട്. അമ്പരന്നു പോയതിന്റെ കാരണങ്ങള്‍ മനോരമ വഴി വായിച്ചു മനസിലാക്കുമ്പോള്‍ എല്ലാം കെട്ടടങ്ങിക്കോളുമെന്നു വ്യംഗ്യം.

ആ വിശകലനത്തില്‍ നിന്നൊരു വാക്യം ഇതാ...
എന്‍എസ്എസ് വിമര്‍ശനം ഉന്നയിക്കുമ്പോള്‍ത്തന്നെ മന്ത്രിസഭയില്‍ ആ സമുദായത്തില്‍പ്പെട്ട നാലു മന്ത്രിമാരും സ്പീക്കറുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതാരാണപ്പാ ചൂണ്ടുവിരലും നീട്ടിപ്പിടിച്ചു നില്‍ക്കുന്ന ഈ കോണ്‍ഗ്രസ് നേതാക്കള്‍?!! കെപിസിസി പ്രസിഡന്റടക്കം കോണ്‍ഗ്രസ് നേതാക്കള്‍ വിരലും ചൂണ്ടി നില്‍ക്കുന്നത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെയാണ്.  നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ താന്‍ മന്ത്രിസഭയിലുണ്ടാവില്ലെന്ന് ആര്യാടന്‍ മുഹമ്മദ് അടുപ്പമുളളവരോട് വെളിപ്പെടുത്തിക്കഴിഞ്ഞുവത്രേ. ഗതാഗതത്തിന്റെ അധികച്ചുമതല ഏറ്റെടുക്കാനും അദ്ദേഹം വിസമ്മതിക്കുന്നു. മനോരമ ഉന്നയിക്കുന്ന കാര്യങ്ങള്‍ "ചൂണ്ടിക്കാട്ടാന്‍" കോണ്‍ഗ്രസ് നേതാക്കളുടെ പക്കല്‍ വിരലുകളൊന്നും ഒഴിവില്ല. അതുകൊണ്ട് ആ ക്വട്ടേഷന്‍ മനോരമാ പത്രാധിപര്‍ നേരിട്ട് ഏറ്റെടുത്തു.  ഉമ്മന്‍ചാണ്ടിയുടെ കുപ്പായവും ധരിച്ച് അദ്ദേഹം തന്നെയാണ് എന്‍എസ്എസിനോട് കാര്യങ്ങള്‍ "ചൂണ്ടിക്കാട്ടുന്നത്". അദ്ദേഹം "ചൂണ്ടിക്കാട്ടുന്ന" മറ്റൊരു കാര്യം ഇതാ......

ഹൈന്ദവസമൂഹത്തില്‍ത്തന്നെയുളള എഴുത്തച്ഛന്‍ വിഭാഗത്തില്‍പ്പെട്ട സി എന്‍ ബാലകൃഷ്ണന്‍ ഇതിനു പുറമെയാണ്. അഴിച്ചുപണിയിലൂടെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര വകുപ്പ് തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ലഭിച്ചു.

അങ്ങനെ സി. എന്‍. ബാലകൃഷ്ണന്റെ ജാതിയും മനോരമയിലൂടെ നാട്ടാരറിഞ്ഞു.(നായരിലും ശ്ശി താഴെയും ഈഴവനില്‍ നിന്ന് ശ്ശി മേലെയുമാണ് എഴുത്തച്ഛന്‍ എന്ന് ചാത്തന്‍ കഥകളില്‍ വികെഎന്‍. നായരാവുകയാണ് എഴുത്തച്ഛന്റെ ലക്ഷ്യമെന്ന് ചാത്തന്‍).

മനോരമ എന്‍എസ്എസിനോടു പറയുന്നത് ഇത്രയേ ഉളളൂ. എഴുത്തച്ഛനായ സി എന്‍ ബാലകൃഷ്ണനെയും നായരുടെ അക്കൗണ്ടിലാണ് തങ്ങള്‍ വരവു വെച്ചിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ സ്പീക്കറടക്കം ആറു നായേഴ്‌സിന് കാബിനറ്റ് പദവി. അതില്‍ത്തന്നെ സ്ഥാനി നായരായ തിരുവഞ്ചൂരിന് ലാത്തിയും തൊപ്പിയുമുളള ആഭ്യന്തരവകുപ്പും. പോലീസിന്റെ പേരു മാറ്റി "നായര്‍ പട്ടാളം" എന്നാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ വേണമെങ്കില്‍ പുറത്തോ അകത്തോ ഇറക്കാം. സാമുദായിക സന്തുലനം പാലിക്കാന്‍ നായരും എഴുത്തച്ഛനുമൊഴിച്ചുളള സകല മന്ത്രിമാരും തിരുവഞ്ചൂരിലെ സല്യൂട്ടു ചെയ്യണമെന്ന നിബന്ധന അതിലൊക്കെ ഒതുങ്ങിയാല്‍ നന്ന്... ഉമ്മന്‍ചാണ്ടിയുടെ കട്ടില്‍ കണ്ട് തല്‍ക്കാലം എന്‍എസ്എസ് പനിക്കേണ്ടതില്ല.

എന്‍എസിഎസിനുളള മനോരമ വക മറുപടി തീരുന്നില്ല
കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ആറു മന്ത്രിമാര്‍ മാത്രമാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമുണ്ടായത്. അപ്പോള്‍ ന്യൂനപക്ഷത്തെ തഴഞ്ഞു, അല്ലെങ്കില്‍ ഭൂരിപക്ഷ പ്രീണനം എന്ന ആക്ഷേപം ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ തിരിച്ചു ഉന്നയിക്കുന്നതിലെ യുക്തിയും ചിലര്‍ ചോദ്യം ചെയ്യുന്നു.

ചോദ്യം ചെയ്യല്‍ ശീലമാക്കിയ ഈ "ചിലര്‍" ആരെന്നും നമുക്കറിയില്ല. ഏതായാലും കോണ്‍ഗ്രസ് നേതാക്കളല്ല അവര്‍. കണ്ടത്തില്‍ ഫാമിലിയില്‍ നിന്ന് ചെലവ് കാശു കിട്ടുന്നവര്‍ തന്നെയാണ് എന്‍എസ്എസിന്റെ യുക്തി ചോദ്യം ചെയ്യുന്ന ആ "ചിലര്‍".

കൗതുകകരമായ രംഗങ്ങളിലൂടെ അങ്ങനെ അങ്കം മുറുകുകയാണ്. രമേശ് ചെന്നിത്തയുടെ ഗോഡ് ഫാദറായ സുകുമാരന്‍ നായരോട് അങ്കം വെട്ടാന്‍ ഉമ്മന്‍ചാണ്ടിയുടെ ഗോഡ് ഫാദറായ മനോരമ സുജിത് നായര്‍ എന്ന ചാവേറിനെ രംഗത്തിറക്കി. ബെന്നി ബഹനാന്‍, ഇ എം അഗസ്തി എന്നിവര്‍ ചെന്നിത്തലയ്ക്കു വേണ്ടി മനോരമയുടെ വാദങ്ങളെ കൗണ്ടര്‍ ചെയ്യുമോ? ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം ഉപേക്ഷിക്കുമോ? ആ കിരീടം ചെന്നിത്തലയ്ക്കു കിട്ടുമോ? അതോടെ സുകുമാരന്‍ നായരുടെ സമുദായക്കലി ഒടുങ്ങുമോ......

ഉത്തരം എന്തായാലും സുജിത് നായര്‍ക്കു പിടിപ്പതു പണിയുണ്ടാകുമെന്ന് നൂറു തരം...

പിന്‍കുറിപ്പ് - മനോരമയുടെ എഡിറ്റ് പേജില്‍ ഉദ്ധരിച്ച മഹദ്‌വാക്യം ഇങ്ങനെ...
മറ്റൊരുവന്റെ ചുണ്ടില്‍ ആനന്ദത്തിന്റെ പുഞ്ചിരി വിടര്‍ത്തുന്ന ഏതു കര്‍മ്മവും സല്‍പ്രവൃത്തിയാകുന്നു - മുഹമ്മദ് നബി.

എത്ര ആലോചനാമൃതം....

11 comments:

ശ്രീജിത് കൊണ്ടോട്ടി. said...

നല്ല നിരീക്ഷണം. കൃത്യമായി പറഞ്ഞു.!

വി ബി എന്‍ said...

അധികാരം നില നിര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിയ്ക്കാന്‍ തയ്യാറായ ഒരു മുഖ്യമന്ത്രിയും അതിന്റെ ഉപോല്‍പ്പന്നമായുണ്ടായ അമേധ്യം അമൃതാണെന്നു എഴുതി അത് വലിച്ചു കുടിക്കുന്ന, വായനക്കാരനെ അത് കുടിപ്പിക്കാന്‍ ശ്രമിക്കുന്ന മനോരമയും... ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.

വളരെ കൃത്യമായ വിശകലനം.

സന്തോഷ്‌ സാബു said...

മനോരമ മലയാളഭാഷയിലെ എന്‍ഡോസള്‍ഫാന്‍......................

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വളരെ നല്ല വിശകലനം.

അനില്‍ഫില്‍ (തോമാ) said...

ഈ മന്ത്രിസഭയില്‍ മുസ്ലിം എന്നും കൃസ്ത്യാനിയെന്നും, നായര്‍, എന്നും ഈഴവനെന്നും എല്ലാം കണക്ക് പറഞ്ഞ് മന്ത്രിക്കസേരയും മറ്റു സ്ഥാനമാനങ്ങളും നേടിയെടുത്തവരെല്ലാം തന്നെ ഒരു മാലയില്‍ കൊരുത്ത പുഷ്പങ്ങള്‍ മാത്രം.

യധാര്‍ഥത്തില്‍ ഇവരെല്ലാവരും പ്രതിനിധീകരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അതാത് സമുദായങ്ങളിലെ ധനികരായ വിലപേശല്‍ ശക്തിയുള്ള ഒരു ചെറുവിഭാഗത്തിനു വേണ്ടി മാത്രം, ജാതി മത വര്‍ഗീയ വിഷം പരത്തുന്ന മത മേധാവികളും അവര്‍ക്കു വേണ്ടി മാത്രമാണ് ഈ കോലാഹലങ്ങളുടെ പുകമറ സൃഷ്ടിക്കുന്നത്.

അതിന്റെ ഏറ്റവും നല്ല തെളിവാണ് അഴിമതിക്കെതിരേ ശക്തമായി പോരാടുകയും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്ന സ: വീയെസിനെതിരേ ഈ പറഞ്ഞ സകല ജാതി മത വര്‍ഗീയ നേതാക്കളും ഒറ്റക്കെട്ടായി യ്ദ്ധം തന്നെ ചെയ്യുന്നത്.


സത്യത്തില്‍ അലിയെന്ന കോടീശ്വരന്‍ മന്ത്രിയായതിലല്ല സൂമാരന്‍ നായര്‍ക്കു രോഷം, തന്റെ അരുമക്കിടാവായ ചെന്നിത്തലയ്ക്ക് ആഭ്യന്തരമോ മുഘ്യമന്ത്രി സ്ഥാനം തന്നെയോ ലഭിക്കാഞ്ഞതിലാണ്.

ലീഗിന് 5ആം മന്ത്രിസ്ഥാനം കൊടുക്കേണ്ടതില്ല എന്ന കേപീസീസി തീരുമാനത്തിനും അലിയുടെ സത്യപ്രതിജ്ഞക്കും ഇടയിലുള്ള രണ്ട് ദിവസം ചെന്നിത്തല ദുബായില്‍ തങ്ങി നടത്തിയ കരുനീക്കങ്ങളിലൂടെ നേടിയെടുത്ത വന്‍ തുകയില്‍ നിന്നും ഒരു വിഹിതം സൂമാരനു കിട്ടുന്നതു വരെ മാത്രമേ ഈ ഹാലിളക്കത്തിന് ആയുസുള്ളു. അതുകഴിഞ്ഞാല്‍ എല്ലം ശുഭം. ഐസ്ക്രീം കച്ചവടമോ, സ്വാശ്രയ കച്ചവടമോ, എന്തു വാണിഭമായലും ഈ പറഞ്ഞ സകല ജാതി മത വര്‍ഗീയ നേതാക്കളും ഒറ്റക്കെട്ടായിരിക്കും.

മ:അദനിയെ വര്‍ഷങ്ങളോളം ജയിലില്‍ അടക്കാന്‍ കരുക്കള്‍ നീക്കിയ കുഞ്ഞാലിക്കുട്ടി തന്നെയാണ് അഴിമതിക്ക് ഇന്ത്യയിലെ പരമോന്നത കോടതി ശിക്ഷിച്ച ബാലകൃഷ്ണ പിള്ളയെ ഒരു മാസം പോലും ജയിലില്‍ കിടക്കാതെ പുറത്തെത്തിക്കാന്‍ മുന്‍‌കൈ എടുത്തതെന്നും മറക്കാതിരിക്കാം.

ഈ വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ച് വിട്ടുകൊണ്ട് അതിന്റെ മറവില്‍ മനോരമയുടെ മാനസ പുത്രന്‍ തച്ചങ്കരിയെ സ്ര്‍വീസില്‍ തിരിച്ചെടുത്തതു പോലെ ഇവന്മാരെല്ലാം ഒന്നിച്ചിരുന്ന് മറ്റ് എന്തൊക്കെ വന്‍ വെട്ടിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിട്ടുണ്ടാവുക എന്ന് ആശങ്കപ്പെടുക.

മനോരമയുടെ ബ്ലാക്മെയിലിംഗിനു മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ചാണ്ടിക്കും ചെന്നിക്കും ആവില്ല. കാരണം മനോരമയെന്ന വിഷവാഹിനി ഇല്ലെങ്കില്‍ ചാണ്ടിക്കും ചെന്നിക്കും നിലനില്‍പില്ല. കേരളത്തില്‍ ഇന്ന് നിലവിലുള്ള സര്‍ക്കാര്‍ എന്തു ചെയ്യണം എന്നു തീരുമാനിക്കുന്നത് മനോരമയുടെ മുതലാളിയാണ് അത് ചോദ്യം ചെയ്യാന്‍ **ക്ക് ഉറപ്പുള്ള ഒരു കോണ്‍ഗ്രസുകാരനും ഇല്ല.

nഅനു said...

മന്ത്രി സഭയിലെ സാമുദായിക സന്ടുലനം എന്നത് കൊണ്ട് ഇവരെന്താണ് ഉദ്ദേശിക്കുന്നത്?
ഓരോ ജാതിയിലും ഉള്ള ആളുകളുടെ എന്നതിനനുസരിച്ച് മന്ത്രിസ്ഥാനം വിഭജിച്ചു നല്‍കുന്നതിന്റെ സാങ്ങത്യം എന്താണ്?
നായര്‍ മന്ത്രി അധികാരത്തില്‍ നായര്‍ സമുദായത്തിന് ഗുണം ഉണ്ടാവുകയുല്ലോ?
അപ്പൊ, ഓരോ സമുദായത്തിനും വേണ്ടി ഭരിക്കാന്‍ ആണോ ഇവര്‍ മന്ത്രി മാരാവുന്നത്?
യാതൊരു വ്യക്തി താല്പ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ അല്ലാത, നാടിന്റെ പൊതു ഗുണത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട മന്ത്രിമാര്‍ ഇങ്ങനെ ജാതിക്കളി നടത്തുന്നത് നന്നായിരിക്കുന്നു........

കോണ്‍ഗ്രസ്‌ മതേതര കക്ഷിയാണെന്ന് ഏതാര്തതിലാനാവോ അവര്‍ പറയുന്നത്??????????

pularkalathu said...

ജാതി കോമരങ്ങള്‍ ഇത്ര ഉറഞ്ഞു തുള്ളുന്ന ഒരു അവസ്ഥ ഇതിനു മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടില്ല.കേരളം ഒരു ഭ്രാന്താലയം എന്ന് തോനിപ്പോകുന്നു.അധികാരക്കസേര ഉറപ്പിക്കാനായി ഉമ്മന്‍ ചാണ്ടിയും കൂടരും നടത്തുന്ന ആണും പെണ്ണും കേട്ട ഈ പണി സമുദായ നേതാക്കന്മാരെ മാത്രം തൃപ്തിപ്പെടുത്തുന്ന അധികാര ഗര്വ്വിന്റെതാണ്.ഇത് കേരളം പൊറുക്കില്ല.

shameema said...

മൂര്‍ച്ചയുള്ള കൃത്യമായ ഒരു വിശകലനം.. യഥാര്‍ത്ഥത്തില്‍, സാമുദായിക സാംസ്കാരിക രംഗം മലീമസമാക്കിയുള്ള ഈ വിവാദവൃത്തികേടില്‍ രണ്ടു മുന്നാക്ക/മേലാള വിഭാഗങ്ങള്‍ തമ്മിലുള്ള അധികാര വടം വലി മാത്രമല്ലേയുള്ളൂ? സഭാകാര്‍മികത്വത്തില്‍ ഉമ്മന്‍ ടീമും, സവര്‍ണപൊതുബോധത്തിന്‍റെ തണലില്‍ നായര്‍ ടീമും.. ആദ്യത്തേതിനെ മനോരമയും, രണ്ടാമത്തേതിനെ മാതൃഭൂമിയും പിന്തുണക്കുന്നു.. സാമുദായ സന്തുലനം തെറ്റിച്ച രണ്ടേ രണ്ടു കൂട്ടര്‍ ഇവര്‍ മാത്രമാണെന്ന് കണക്കുകള്‍ പറയും:: സ്പീക്കര്‍,ചീഫ് വിപ്പ്‌ പദവികള്‍ കൂടി കണക്കിലെടുത്താല്‍ ബിസിനസ് ലീഗിന് 26% ജനസംഖ്യ25% നായര്‍ 21% ജനസംഖ്യ13% ക്രിസ്ത്യാനി30% ജനസംഖ്യ 19% .. ഒരിക്കല്‍ക്കൂടി ബിസിനസ്സ് ലീഗ് അത് പ്രതിനിധീകരിക്കുന്ന സമുദായത്തെ ഔചിത്യമില്ലായ്മ/അന്തമില്ലായ്മ/ആര്‍ത്തി/സങ്കുചിതത്തം കൊണ്ട് സവര്‍ണപോതുബോധത്തിനു വേട്ടയാടാന്‍ കൊടുത്തു എന്നു മാത്രം.

Jose said...

Good One..മനോരമയുടെ കളികളെ പറ്റി കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചു :D പിന്നെ ഒരു സംശയം, വിശാരദന്‍ എന്നല്ലേ ശരി ? താങ്ങളുടെ "About Me" എന്ന സ്ഥലത്ത് "വിശാദരന്‍" എന്ന് കണ്ടു...

anil vega said...

ഇന്നാണു ഇ ബ്ലോഗ്‌ കാണുന്നത്. നന്നായി ചിരിച്ചു.

Anonymous said...

// സാമുദായ സന്തുലനം തെറ്റിച്ച രണ്ടേ രണ്ടു കൂട്ടര്‍ ഇവര്‍ മാത്രമാണെന്ന് കണക്കുകള്‍ പറയും:: സ്പീക്കര്‍,ചീഫ് വിപ്പ്‌ പദവികള്‍ കൂടി കണക്കിലെടുത്താല്‍ ബിസിനസ് ലീഗിന് 26% ജനസംഖ്യ25% നായര്‍ 21% ജനസംഖ്യ13% ക്രിസ്ത്യാനി30% ജനസംഖ്യ 19% .. ഒരിക്കല്‍ക്കൂടി ബിസിനസ്സ് ലീഗ് അത് പ്രതിനിധീകരിക്കുന്ന സമുദായത്തെ ഔചിത്യമില്ലായ്മ/അന്തമില്ലായ്മ/ആര്‍ത്തി/സങ്കുചിതത്തം കൊണ്ട് സവര്‍ണപോതുബോധത്തിനു വേട്ടയാടാന്‍ കൊടുത്തു എന്നു മാത്രം.// Shameema said it.