Tuesday, July 21, 2015

സുജിത് നായരുടെ പുല്ലാങ്കുഴല്‍ ജേണലിസം അഥവാ അനുപമാ വെങ്കിടേഷിനോട് അഞ്ചാറു ചോദ്യങ്ങള്‍

ഭാഗം ഒന്ന്
ഒരു പൊങ്കാലയും ബഹുമുഖ പ്രതിഭയും
മലയാള മാധ്യമലോകത്തെ ബഹുമുഖ പ്രതിഭയായ മനോരമയിലെ സുജിത് നായരെ സിപിഎമ്മിന്‍റെ സൈബര്‍ ചാവേറുകള്‍ നീചമായി ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങള്‍ നിലയ്ക്കുന്നില്ല. പ്രശസ്തരും അപ്രശസ്തരുമായ അനേകം പേര്‍ നാനാകോണുകളില്‍ അദ്ദേഹത്തിന് പിന്തുണ പിഴിഞ്ഞുവെച്ചു. സിപിഎമ്മുകാരുടെ വിവരമില്ലായ്മയെക്കുറിച്ച് കണ്ണീരില്‍ കുതിര്‍ന്ന നെടുങ്കന്‍ ദീര്‍ഘനിശ്വാസങ്ങള്‍ കാണ്ഡം കാണ്ഡമായി പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. സിപിഎമ്മുകാര്‍ മാന്യമായി പ്രതികരിക്കണം, വാര്‍ത്ത തെറ്റാണെങ്കില്‍ വസ്തുത നിരത്തി സമര്‍ത്ഥിക്കണം എന്നിങ്ങനെയുളള ഉപദേശങ്ങളും അണമുറിയാതെ പെയ്യുകയാണ്.

സുജിത് നായര്‍ക്ക് പിന്തുണ നല്‍കിയവരില്‍ ഇതര മാധ്യമങ്ങളില്‍ പണിയെടുക്കുന്ന സഹപ്രവര്‍ത്തകരുണ്ട്.   നാനാമേഖലകളില്‍ ഹൈമാസ്റ്റ് ലൈറ്റുകളായി കത്തിജ്വലിക്കുന്ന  ആക്ടിവിസ്റ്റുകളുണ്ട്. സാമൂഹ്യപ്രവര്‍ത്തകരുണ്ട്. എന്തിനേറെ ജനശക്തി ശക്തിധരന്‍ വരെയുണ്ട്. അവരൊറ്റക്കെട്ടായാല്‍ സിപിഎം ബാക്കിയുണ്ടാവില്ലെന്ന് എത്രയോ അനുഭവങ്ങളില്‍ നാം പഠിച്ചിട്ടുളളതാണ്.
 
ചാവേറുകള്‍ ഏതാണ്ട് ഒതുങ്ങുകയും പിന്തുണപ്പെരുമഴ തോരാതെ പെയ്യുകയും ചെയ്തതോടെ സുജിത് നായരുടെ മനസും ഒന്നു തണുത്തിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഒരു വസ്തുനിഷ്ഠ പരിശോധന അനിവാര്യമാണ്.  അതിനു മുമ്പ് ചില പ്രതികരണങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.

റിപ്പോര്‍ട്ടര്‍ ചാനലിലെ  ചാനലിലെ സീനിയര്‍ എഡിറ്റര്‍ അനുപമ വെങ്കിടേഷ് ഇങ്ങനെ പറഞ്ഞു  -
ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ  കാമ്പ് മനസിലാക്കി രാഷ്ട്രീയമായി സംവാദത്തിലേ൪പ്പെടാനുള്ള അറിവോ, ധൈര്യമോ, അടിസ്ഥാനപരമായി ഡിഗ്നിറ്റിയോ ഇല്ലാതാകുന്ന നേരത്താണ് അങ്ങാടിയിൽ തോറ്റതിന് മറ്റാരുടേയോ നെഞ്ചത്ത് കയറിക്കളയാമെന്ന് തീരുമാനിക്കുന്നത്.

വി കെ ആദര്‍ശ്
 മാധ്യമപ്രവർത്തകർ എഴുതുന്നത് അവർക്ക് കിട്ടിയ വിവരങ്ങളുടേയും ബോദ്ധ്യത്തിന്റെയും ഉത്തമവിശ്വാസത്തിലാണു, അതിനോട് യോജിക്കാം വിയോജിക്കാം. വസ്തുതകൾ വച്ച് തന്നെ എതിരിടാം വേണമെങ്കിൽ പിണങ്ങുകയും ആകാം.  

ടിസി രാജേഷ്
 മലയാള മനോരമ എന്ന പത്രത്തില്‍ നിന്ന്   ദേശാഭിമാനിയുടെ നിലപാട് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. രാഷ്ട്രീയനിലപാടില്‍ മനോരമ  ഒരു തിരുത്തല്‍ വരുത്തുമെന്ന് പ്രതീക്ഷിക്കാനുമാകില്ല. ആ പത്രത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലേഖകനാണ് സുജിത്. അതിനപ്പുറം സുജിത് ഒരു നല്ല വ്യക്തിയാണെന്ന കാര്യം നാം മറക്കുന്നു. സുജിത് എഴുതിയ ഒരു വാര്‍ത്തയുടെ പേരില്‍അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക് പേജില്‍ നടന്നുവരുന്ന അസഭ്യവര്‍ഷത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. സംഘികളേയും സുഡാപ്പികളേയും യൂത്തന്മാരേയുംപോലെ തരംതാഴുന്ന കമ്യൂണിസ്റ്റുകളെയാണ് ആ പേജില്‍ കാണേണ്ടിവരുന്നതെന്നതില്‍ എനിക്ക് അതിയായ ഖേദമുണ്ട്. ഇതിനപ്പുറമൊന്നും തങ്ങളില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നാണോ ഈ സഖാക്കള്‍ വിളിച്ചുപറയുന്നത്?

മലയാള മനോരമയെന്ന വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ തേടി അവസാനം സ്വയം അങ്ങനെയേതാണ്ടായി  വളര്‍ന്ന ജി. ശക്തിധരന്‍  -
ഏതോ രഹസ്യ കേന്ദ്രത്തില്‍ ആലോചിച്ചു ആസൂത്രണം ചെയ്തു പ്രതികരിപ്പിച്ചതാണെന്ന് ഇവ കാണുമ്പോള്‍ തോന്നിപ്പോകുന്നു.  സി പി എമ്മിന്‍റെ സംസ്ഥാന നേതാക്കള്‍ നേരിട്ട് ഇടപെട്ടു പരിഹരിക്കേണ്ട വിഷയമായി നവമാധ്യമങ്ങളിലെ ഈ വിപത്ത് വളര്‍ന്നിരിക്കുകയാണ്.  അപക്വമതികളുടെ ഈ അസഭ്യഭ്രാന്ത് പാര്‍ടിയുടെ പ്രതിശ്ചായ കെടുത്തുകയേയുള്ളു. മികച്ച ഇടതുപക്ഷ നിരീക്ഷകനായ പത്രപ്രവര്‍ത്തകനാണ് സുജിത് നായര്‍. അദ്ദേഹം എഴുതുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും തിരുത്തേണ്ടിവരാറില്ല

ഏതോ രഹസ്യകേന്ദ്രത്തില്‍ ആലോചിച്ച് ആസൂത്രണം ചെയ്ത് പ്രതികരണവും വാര്‍ത്തയുമുല്‍പാദിപ്പിക്കുന്ന രസായനവിദ്യകള്‍ ജി. ശക്തിധരനോളം അറിയുന്നവര്‍ വേറെയില്ല. സുജിത് നായര്‍ എഴുതുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും തിരുത്തേണ്ടി വരാറില്ല സാക്ഷ്യം കൂടിയായപ്പോള്‍ വൃത്തം പൂര്‍ണമായി. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മികച്ച ഇടതുപക്ഷ നിരീക്ഷകനായ പത്രപ്രവര്‍ത്തകനാണ് സുജിത് നായര്‍. കണ്ണേ മടങ്ങുക എന്നല്ലാതെ എന്തു പറയാന്‍!

ഭാഗം രണ്ട്

കാമ്പു വേണം... കാമ്പ്! ജസ്റ്റ് റിമെമ്പര്‍ ദാറ്റ്..  

"ഉന്നയിക്കപ്പെട്ട വിഷയത്തിന്‍റെ കാമ്പ് മനസിലാക്കി വേണം രാഷ്ട്രീയമായ സംവാദത്തിലേ൪പ്പെടേണ്ടത്" എന്നാണല്ലോ അനുപമാ വെങ്കിടേഷ് വാദിക്കുന്നത്. വാര്‍ത്തയെഴുതുന്നതിനോ സംപ്രേക്ഷണം ചെയ്യുന്നതിനോ ഇങ്ങനെയൊരു നിബന്ധനയുണ്ടോ എന്ന കാര്യം വ്യക്തമല്ല. എങ്കിലും പറയുന്നത് ലോകത്തിലെ ഏക 'സ്റ്റാന്‍ഡ് എലോണ്‍ ചാനലി'ന്‍റെ സീനിയര്‍ എഡിറ്ററാണ്.  അതുകൊണ്ട് ഉന്നയിക്കപ്പെട്ട വിഷയത്തിന്‍റെ കാമ്പ് ആദ്യം പരിശോധിക്കാം.

കാല്‍ലക്ഷം പേര്‍ സിപിഎം വിട്ടു എന്ന തലക്കെട്ടില്‍ 2015 ജൂലൈ 11ന് മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പ്രകോപനഹേതു.  ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക് എന്നൊരു വാചകം ആ വാര്‍ത്തയിലുണ്ട്. ആ വാചകമാണ് യഥാര്‍ത്ഥത്തില്‍ പ്രകോപനത്തിന്‍റെ പ്രഭവകേന്ദ്രം.
വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്തിരിക്കുന്ന പാര്‍ടി രേഖയില്‍ പാര്‍ടി അംഗങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ എന്ന തലക്കെട്ടിനു കീഴെ കൊഴിഞ്ഞു പോയ പാര്‍ടി അംഗങ്ങള്‍ - 25095 എന്നൊരു ഇനമുണ്ട്. അത്രയും സത്യം.

ഇതില്‍ നിന്ന് "ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക്" എന്ന നിരീക്ഷണത്തിലേയ്ക്ക് എങ്ങനെയാണ് എത്തുന്നത്? ആ നിരീക്ഷണം പരത്തിയെടുക്കുന്ന ചപ്പാത്തിപ്പലകയെപ്പറ്റി സീനിയര്‍ എഡിറ്റര്‍ക്ക് വല്ലതും അറിയാമോ?  റിപ്പോര്‍ട്ടര്‍ ചാനലില്‍ ശമ്പളം മുടങ്ങി എന്നു പറ‍ഞ്ഞാല്‍ മഴവില്‍ മനോരമയാണ്  ശമ്പളം തടഞ്ഞുവെയ്ക്കുന്നത് എന്ന അര്‍ത്ഥമുണ്ടോ, മാഡം?

കൊഴിഞ്ഞു പോയ പാര്‍ടി അംഗങ്ങള്‍ - 25095 എന്ന വിവരത്തെ ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്ന കണക്കിലേയ്ക്ക് വ്യാഖ്യാനിച്ചു വലിച്ചുനീട്ടിയ ഭാവനയുടെ "കാമ്പ്" ഏതുപകരണം ഉപയോഗിച്ചാണ് അനുപമാ വെങ്കിടേഷ്  അളന്നു തിട്ടപ്പെടുത്തുന്നത്?    ഈ വാദം ശരിവെയ്ക്കുന്ന എന്തു വസ്തുതയാണ് സുജിത് നായരുടെ റിപ്പോര്‍ട്ടിലുളളത്?   കൊഴിഞ്ഞുപോയി ബിജെപിയിലേയ്ക്ക് ചേക്കേറിയവരുടെ കണക്ക്, ബ്രാഞ്ചും ലോക്കലും ഏരിയയും ജില്ലയും സംസ്ഥാനവും തിരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇല്ല. ഇല്ലേയില്ല!
  
പലവിധ കാരണങ്ങളാല്‍ എല്ലാ രാഷ്ട്രീയപാര്‍ടികളിലും നിന്ന് നിലവിലുളള അംഗങ്ങളിലൊരു ഭാഗം വിട്ടുപോവുകയും പുതുതായി വേറെ കുറേപ്പേര്‍ വന്നു ചേരുകയും ചെയ്യാറുണ്ട്. ഒരിക്കല്‍ വിട്ടുപോയവര്‍ തന്നെ തിരിച്ചെത്തുന്ന അനുഭവങ്ങളും വിരളമല്ല. സിപിഎമ്മിന്‍റെ കാര്യത്തിലാണെങ്കില്‍ ഇപ്പോള്‍ ഗൗരിയമ്മ  പാലക്കാട് എം ആര്‍ മുരളിയുടെ നേതൃത്വത്തില്‍ വിട്ടുപോയവരില്‍ നല്ലൊരു ഭാഗം സിപിഎമ്മില്‍ തിരികെയെത്തി. ഒഞ്ചിയത്ത് ആര്‍എംപിയിലേയ്ക്കു പോയ സുരേന്ദ്രന്‍ മാഷ് ഇപ്പോള്‍ സിപിഎമ്മിലാണ്. ഇതൊന്നും വലിയ സംഭവങ്ങളാണെന്നല്ല. ഒരു രാഷ്ട്രീയപ്പാര്‍ടിയുടെ അംഗത്വവുമായി ബന്ധപ്പെട്ട് ഇത്തരം നാനാസംഭവങ്ങള്‍ നാട്ടില്‍ നടക്കാറുണ്ട്.

ഭാഗം മൂന്ന്.... 
ഊതിയാലും ചാണ്ടി, ഉറിഞ്ചിയാലും ചാണ്ടി 

വിഷയത്തിലേയ്ക്കു മടങ്ങി വരാം. മാധ്യമപ്രവർത്തകർ എഴുതുന്നത് അവർക്ക് കിട്ടിയ വിവരങ്ങളുടേയും ബോദ്ധ്യത്തിന്റെയും ഉത്തമവിശ്വാസത്തിലാണ് എന്നാണ് വി കെ ആദര്‍ശത്തിന്‍റെ നിഗമനം. ശരിയാണ്.  2014ല്‍ സിപിഎമ്മില്‍ നിന്ന് 25095 പേര്‍ കൊഴിഞ്ഞു പോയിട്ടുണ്ട് എന്ന വിവരം രേഖപ്പെടുത്തിയ പാര്‍ടി രേഖ സുജിത് നായര്‍ക്ക് കിട്ടിയിട്ടുണ്ട്. ഈ വിവരത്തില്‍ നിന്ന് ഏതു വഴിക്കു ചിന്തിച്ചാലും ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക് എന്ന നിഗമനത്തിലെത്താനാവില്ല. സുജിത് നായര്‍ക്കെന്നല്ല, സുബോധത്തോടെ ചിന്തിക്കുന്ന ആര്‍ക്കും അങ്ങനെ ചിന്തിക്കാനാവില്ല. അപ്പോപ്പിന്നെ ഈ ബോധ്യം സുജിത് നായര്‍ക്കെങ്ങനെ ഉണ്ടായി? അതെങ്ങനെ മനോരമ പ്രസിദ്ധീകരിച്ചു?

അവിടെയാണ് നാം ജി. ശക്തിധരന്‍റെ കുറിപ്പിലെ ധ്വനി തിരിച്ചറിയേണ്ടത്. ഏതോ രഹസ്യ കേന്ദ്രത്തില്‍ ആലോചിച്ചു ആസൂത്രണം ചെയ്തു പ്രതികരിപ്പിച്ചതാണെന്ന് ഇവ കാണുമ്പോള്‍ തോന്നിപ്പോകുന്നു എന്നാണല്ലോ അദ്ദേഹം എഴുതിയത്. ശരിയാണ്. ആലോചിച്ച് ആസൂത്രണം ചെയ്ത പ്രതികരണം തന്നെയാണ് സുജിത് നായരുടേത്. ആലോചന നടന്നത് പക്ഷേ, രഹസ്യകേന്ദ്രത്തിലൊന്നുമല്ല.

ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്നതാണ് ഈ കണക്ക് എന്ന സുജിത് നായരുടെ വാചകം നമുക്കൊന്ന് ഇഴകീറി നോക്കാം. ഗീര്‍വാണത്തിന് രണ്ടു തട്ടുകളുണ്ട്. ഒന്ന് - ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്നൊരു പ്രചരണം നടക്കുന്നുണ്ട്. രണ്ട് - കണക്കുകള്‍ അതു ശരിവെയ്ക്കുന്നു.

ഒന്നാം ഭാഗം നോക്കുക. സിപിഎമ്മുകാര്‍  ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് ചേക്കേറുന്നു എന്ന് ആരോ പ്രചരിപ്പിക്കുന്നുണ്ട്. ആരാണ് അങ്ങനെയൊരു പ്രചരണം നടത്തുന്നത്? ആ ചോദ്യത്തിന്‍റെ ഉത്തരം വാര്‍ത്തയിലെവിടെയെങ്കിലുമുണ്ടോ? ഇല്ല. പക്ഷേ, നമുക്കറിയാം, അരുവിക്കര തിരഞ്ഞെടുപ്പുകാലത്ത് ഉമ്മന്‍ചാണ്ടി അങ്ങനെയൊരു പ്രചരണം നടത്തിയിരുന്നു.  സിപിഎം മൂന്നാം സ്ഥാനത്തു പോകുമെന്നാണ് ഉമ്മന്‍ചാണ്ടി തട്ടിവിട്ടത്. ആ പ്രസ്താവനയുടെ മറവില്‍ ന്യൂനപക്ഷ വോട്ടുകേന്ദ്രീകരണമാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യം വെച്ചത്. നരേന്ദ്രമോദിയും അമിത്ഷായും ഫാസിസത്തിന്‍റെ ഭീകരസത്വങ്ങളായി ഇരമ്പിയെത്തുന്ന കാലത്ത് ഇതാ ബിജെപി ജയിക്കാന്‍ പോകുന്നുവെന്നും സിപിഎമ്മുകാര്‍ കൂട്ടത്തോടെ ബിജെപിയാകുന്നു എന്നും പ്രചരിപ്പിക്കുന്നതിന്‍റെ ലക്ഷ്യം  അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസിലാകും.

അവിടെയാണ് മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തില്‍ സുജിത് നായരുടെ പുല്ലാങ്കുഴലൂത്ത്. സംശയമുളളവര്‍ക്ക് 2015 ജൂലൈ ഒന്നിന്‍റെ മനോരമയെടുക്കാം. അരുവിക്കര തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ സുജിത് നായര്‍ വക വിശകലനം അന്നേ ദിവസം മനോരമ പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്. മുങ്ങിത്താണ് എല്‍ഡിഎഫ് എന്നു തലക്കെട്ട്.
അതിലിങ്ങനെയൊരു വാചകമുണ്ട്. -  തുടർച്ചയായ തോൽവികളിലൂടെ കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രാപ്‌തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് ദുർബലപ്പെടുന്നു എന്ന തോന്നലാണു ശക്‌തമായി വരുന്നത്.

ആരുടെ തോന്നല്‍? ഇങ്ങനെയൊരു തോന്നല്‍ കേരളത്തില്‍ പ്രചരിക്കണമെന്ന് ആരാണ് കണ്ണടച്ചു കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നത്? സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ മനസില്‍ ഇങ്ങനെയൊരു തോന്നലുണ്ടാകണമെന്ന് ചാണ്ടിയ്ക്ക് പെരുത്ത ആഗ്രഹമുണ്ട്. ഉമ്മന്‍ചാണ്ടി വിത്തുപാകിയ നുണ പ്രചരണത്തിന് കാറ്റുപിടിപ്പിക്കാന്‍ ഏതോ സിപിഎമ്മുകാരില്‍ നിന്ന് ചോര്‍ത്തിക്കിട്ടിയ ഒരു രേഖയിലെ പരാമര്‍ശം ആയുധമാക്കുകയായിരുന്നു സുജിത് നായര്‍.

ഉമ്മന്‍ചാണ്ടിയുടെ കുടിലബുദ്ധിയ്ക്കുളള കൂട്ടിക്കൊടുപ്പാണ് സുജിത്ത് നായരുടെ വിശകലനങ്ങളെന്ന് തിരിച്ചറിയാനുളള പഠിപ്പുപോലും തികയാതെയാണോ അനുപമാ വെങ്കിടേഷ്, സ്റ്റാന്‍ഡ് എലോണ്‍ ചാനലിന്‍റെ സീനിയര്‍ എഡിറ്റര്‍ പദം അലങ്കരിക്കുന്നത്?

ഭാഗം നാല്
വാദവിരുതിന്‍റെ വാദ്യവിസ്മയം

വിഷയം നമുക്ക് ചര്‍ച്ച ചെയ്യാം, അനുപമാ വെങ്കിടേഷ്! ഉന്നയിക്കപ്പെട്ട വിഷയത്തിന്‍റെ  കാമ്പ് മനസിലാക്കി തന്നെ. "രാഷ്ട്രീയ  സംവാദത്തിലേ൪പ്പെടാനുള്ള അറിവും ധൈര്യവും അടിസ്ഥാനപരമായ ഡിഗ്നിറ്റിയുമൊക്കെ ഉളളവര്‍ക്ക്" തണ്ടെല്ലിനു ബലമുണ്ടോ, ഈ ചോദ്യങ്ങളെ നേരിടാന്‍?

"തുടര്‍ച്ചയായ" എല്‍ഡിഎഫിന്‍റെ തോല്‍വികളാണല്ലോ സുജിത് നായരെ മേല്‍പ്പറഞ്ഞവിധം തോന്നിപ്പിക്കുന്നത്. ഏതു തോല്‍വികള്‍? യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റുകളായിരുന്നില്ലേ പിറവം, അരുവിക്കര മണ്ഡലങ്ങള്‍? ആ സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തിയെന്നല്ലേയുളളൂ? ആ വസ്തുതയെ എങ്ങനെ വലിച്ചു നീട്ടിയാലാണ്, കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രാപ്‌തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് ദുർബലപ്പെടുന്നു എന്ന തോന്നലിലേയ്ക്ക് എത്തിച്ചേരുന്നത്?

പാര്‍ലമെന്‍റു തിരഞ്ഞെടുപ്പിലാണെങ്കില്‍, 2009ല്‍ നാലു സീറ്റു നേടിയ സ്ഥാനത്ത് 2014ല്‍ എട്ടു സീറ്റു ലഭിച്ചു. 2009നെ അപേക്ഷിച്ച് നാലു സീറ്റുകള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അങ്ങനെയല്ലേ സംഭവിച്ചത്, അനുപമാ വെങ്കിടേഷ്? "യുഡിഎഫിനൊപ്പം നിൽക്കാൻ" പ്രാപ്‌തിയില്ലാത്തതുകൊണ്ടാണോ നാലു സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തുകയും നാലു സീറ്റുകള്‍ അവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തത്?  

ഈ ചോദ്യങ്ങളൊന്നും നേര്‍ക്കുനേരെ നേരിടാനുളള എല്ലുറപ്പ് സുജിത് നായര്‍ക്കില്ല. അദ്ദേഹത്തില്‍ അര്‍പ്പിതമായിരിക്കുന്ന കര്‍ത്തവ്യത്തെക്കുറിച്ച് ഈ ബ്ലോഗില്‍ ഇതിനു മുമ്പും തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാടു മുഴുവന്‍ യുഡിഎഫിനെ നോക്കി നാറുന്നേ എന്ന് ആര്‍ത്തുവിളിക്കുമ്പോഴും ഉമ്മന്‍ചാണ്ടിയുടെയും സംഘത്തിന്‍റെയും ദേഹത്തുനിന്ന് അത്തറിന്‍റെ സുഗന്ധമാണ് ഒഴുകുന്നത് എന്ന് ഒരുളുപ്പുമില്ലാതെ വ്യാഖ്യാനിച്ച മഹാപ്രതിഭയാണ് സുജിത് നായര്‍.

സിപിഎമ്മിനെക്കുറിച്ചുളള സുജിത് നായരുടെ  വിലയിരുത്തലുകള്‍ മുക്കാലേ മുണ്ടാണിയും തരംതാണ രാഷ്ട്രീയ അസംബന്ധങ്ങളും കറതീര്‍ന്ന അപവാദപ്രചരണവുമാകുമ്പോള്‍ യുഡിഎഫിനും ഉമ്മന്‍ചാണ്ടിയ്ക്കും വേണ്ടി ആ തൂലികയില്‍ നിന്ന് നിര്‍ബാധം വാഴ്ത്തുമൊഴികളൊഴുകും. സിപിഎമ്മിനെക്കുറിച്ചുളള വിശകലനങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയുടെ അതിരുകള്‍ ഭേദിക്കാറുണ്ട്. അതില്‍ വക്രീകരണവും തമസ്കരണവുമുണ്ട്. നട്ടാല്‍കുരുക്കാത്ത നുണയും വൃത്തികെട്ട വിദ്വേഷവുമുണ്ട്. പക്ഷേ, കോണ്‍ഗ്രസിനെക്കുറിച്ചും ഉമ്മന്‍ചാണ്ടിയെക്കുറിച്ചുമൊക്കെയാകുമ്പോള്‍, ആരാധനയുടെ മഴവില്ലു കുലച്ച്, പ്രശംസയുടെ പൂവമ്പു തൊടുത്ത് സുജിത് നായരുടെ ഒരു വരവുണ്ട്.    

സംശയം തീര്‍ക്കാനിതാ ഒരു സാംപിള്‍ എപ്പിസോഡ്. അഞ്ചാംമന്ത്രി വിവാദം കത്തിക്കാളിയ കാലത്ത്,  മന്ത്രിമാരുടെ വകുപ്പുമാറ്റവും കോണ്‍ഗ്രസിനുളളിലെ  തര്‍ക്കങ്ങളും വിവാദങ്ങളും കൊടുമ്പിരിക്കൊണ്ട കാലത്ത്  മനോരമയുടെ എഡിറ്റ് പേജില്‍ സുജിത് നായര്‍ ഒരു കാച്ചുകാച്ചി. മുഖ്യമന്ത്രിയുടെ ഒറ്റമൂലി, ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ് എന്ന തലക്കെട്ടിലായിരുന്നു വാദ്യവാദനം.

റൗഫും കുഞ്ഞാലിക്കുട്ടിയും തമ്മിലുളള അങ്കത്തില്‍ സൂചനകളും വെളിപ്പെടുത്തലുകളുമായി യുഡിഎഫിനു വേണ്ടി രംഗത്തിറങ്ങിയതും മറ്റൊരാളായിരുന്നില്ല. റൗഫിന്റെ കൈകളില്‍ വിവാദരേഖകളുണ്ടെന്നറിഞ്ഞ സിപിഎമ്മിലെ ഒരുവിഭാഗവും ലീഗില്‍ നിന്നും വിട്ടുപോയ യുവനേതാവും ചേര്‍ന്നാണ് ഐസ്ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് എന്നാണ് സൂചന എന്നെഴുതിയതും മറ്റാരുമായിരുന്നില്ല.
അനുപമാ വെങ്കിടേഷ് ആഗ്രഹിക്കുന്നതുപോലെ ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ  കാമ്പ് മനസിലാക്കി രാഷ്ട്രീയമായി സംവാദത്തിലേ൪പ്പെടാനുള്ള അറിവോ, ധൈര്യമോ, അടിസ്ഥാനപരമായി ഡിഗ്നിറ്റിയോ സുജിത് നായര്‍ക്കുണ്ടോ എന്നൊന്നു പരിശോധിക്കാം.

ഭാഗം അഞ്ച്
നട്ടുച്ചയ്ക്കു നത്തിനു കണ്ണു കാണാത്തത് സൂര്യന്‍റെ കുറ്റമാണോ?

2015 ജൂണ്‍ 30ന് സുജിത് നായരുടെ ഫേസ് ബുക്ക് സ്റ്റാറ്റസ് ഇങ്ങനെ -
അമ്പരപ്പിക്കുന്ന വസ്തുത 2011 നേക്കാൾ 25,000 വോട്ടർമാരോളം കൂടുതൽ വോട്ടു ചെയ്തിട്ടും അന്ന് ആർ.എസ്.പിയുടെ അമ്പലത്തറ ശ്രീധരൻനായർ നേടിയ വോട്ടിനേക്കാൾ(46123) 197 വോട്ടു മാത്രമാണ് എം. വിജയകുമാറിന്( 46320) ലഭിച്ചത് എന്നതാണ്.അതിലും താഴെപ്പോയില്ല എന്ന് വേണമെങ്കിൽ ആശ്വസിക്കാം.
2011ല്‍ അമ്പലത്തറ ശ്രീധരന്‍ നായര്‍ നേടിയതിനെക്കാള്‍ 197 വോട്ടുകള്‍ മാത്രമാണ് 2015ല്‍ വിജയകുമാര്‍ അധികം നേടിയത് എന്ന വസ്തുതയ്ക്കു മീതെ അമ്പരപ്പു കോരിച്ചൊരിയാല്‍ സുജിത് നായര്‍ക്ക് അവകാശമുണ്ട്. പക്ഷേ, 2011നെ അപേക്ഷിച്ച് 25000 വോട്ടുകള്‍ അധികം പോള്‍ ചെയ്തിട്ടും അന്ന് കാര്‍ത്തികേയന് ലഭിച്ചതിനെക്കാള്‍ 319 വോട്ടു കുറവാണ് ശബരീനാഥന് ലഭിച്ചത്. 2011ല്‍ പോള്‍ ചെയ്ത വോട്ടിന്‍റെ 48 ശതമാനം കാര്‍ത്തികേയന്‍ നേടിയപ്പോള്‍ 2015ന് അദ്ദേഹത്തിന്‍റെ മകന്‍റെ വിഹിതം 39 ശതമാനമായി കുറഞ്ഞതിനെക്കുറിച്ച് ഒരമ്പരപ്പും സുജിത് നായര്‍ക്കു തോന്നാത്തതിനു കാരണമെന്തായിരിക്കാം?

ആ ചോദ്യം ടി സി രാജേഷ് അവിടെത്തന്നെ ചോദിച്ചിട്ടുണ്ട്. രാജേഷിന്‍റെ ചോദ്യം ഇങ്ങനെയായിരുന്നു -
2011 നേക്കാള്‍ 26000ല്‍ പരം വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടും, അന്ന് എതിര്‍പക്ഷത്തായിരുന്ന ആര്‍.എസ്.പി ഇപ്പോള്‍ ഒപ്പം നിന്നിട്ടും ജി.കാര്‍ത്തികേയന് ലഭിച്ചതിനേക്കാള്‍ 340 വോട്ട് ശബരീനാഥിനവ് കുറഞ്ഞുവെന്നത് എന്തുകൊണ്ടാണ് അമ്പരിപ്പിക്കാത്തത്?

അതിന് സുജിത് നായരുടെ മറുപടി -
Rajesh paranjth seriyanu... Ldf nte kanakkanu njan adym nokkiyath... Thota munnani enna nilayil.., udf nte votum avide kuranjitund.,, but still they managed to win by 10000 votes n a triangular fight... 

യുഡിഎഫിന്‍റെ വോട്ടും കുറഞ്ഞിട്ടുണ്ട് എന്ന് സുജിത്തിന് സമ്മതിക്കേണ്ടി വന്നു. എപ്പോള്‍? 2015 ജൂണ്‍ 30ന് രാത്രി 12.27ന്. പക്ഷേ, പത്രത്തില്‍ അച്ചടിക്കുന്ന ലേഖനത്തില്‍ അങ്ങനെ സമ്മതിക്കാന്‍ പറ്റുമോ? തൊട്ടുപിറ്റേന്നാണ് മുങ്ങിത്താണ് എല്‍ഡിഎഫ് എന്ന തലക്കെട്ടില്‍ സുജിത്തിന്‍റെ വക അവലോകനം മനോരമയില്‍ പ്രത്യക്ഷപ്പെട്ടത്. അതിലാണ് കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രാപ്‌തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് ദുർബലപ്പെടുന്നു എന്ന അസംബന്ധം എഴുതിപ്പിടിപ്പിച്ചത്.
2011ല്‍ 48 ശതമാനം വോട്ടു നേടി വിജയിച്ച യുഡിഎഫിന് 2015ല്‍ ജയിക്കുമ്പോള്‍ വെറും 39 ശതമാനം വോട്ടു മാത്രമേ കിട്ടിയിരുന്നുളളൂ എന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ഇടതുപക്ഷ നിരീക്ഷകനായ പത്രപ്രവര്‍ത്തകന്‍ അറിഞ്ഞതേയില്ലത്രേ. തീരുന്നില്ല തമാശ..

അതേ സ്റ്റാറ്റസില്‍ ഐവി ജുനൈസിന്‍റെ വക ചോദ്യം - അപ്പോ ആര്‍എസ്പിയ്ക്ക് കൃത്യമായ വോട്ടുകള്‍ ഉണ്ടായിരുന്നോ? ( Appo RSP ykk krithyamaya votukal undayirunno?)

സുജിത് നായരുടെ മറുപടി - Angane oru arthm ella.. They can claim..

എന്തോന്ന് ക്ലെയിം? എല്‍ഡിഎഫില്‍ ആര്‍എസ്പി ഉണ്ടായിരുന്ന 2011ല്‍ കാര്‍ത്തികേയന് കിട്ടിയത് 56797വ വോട്ടുകള്‍. ആര്‍എസ്പി എല്‍ഡിഎഫില്‍ നിന്ന് ചേക്കേറി യുഡിഎഫില്‍ ചേര്‍ന്നപ്പോള്‍ യുഡിഎഫിന് കിട്ടിയത് 56448 വോട്ടുകള്‍. ഇതിന്‍റെ പേരില്‍ എന്തു ക്ലെയിമാണ് സുജിത് നായരേ ആര്‍എസ്പി ഉന്നയിക്കുന്നത്? വാലേത് തലയേത് എന്നറി‍ഞ്ഞിട്ടു തന്നെയാണോ താങ്കള്‍ അതിഭയങ്കരമായ വിടല്‍സ് ഒക്കെ എഴുതിപ്പിടിപ്പിക്കുന്നത്?

എല്‍ഡിഎഫിന് 2011ലും 2015ലും കിട്ടിയ വോട്ടുകള്‍ താരതമ്യം ചെയ്ത് അമ്പരപ്പു പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തനപ്രതിഭയ്ക്ക് യുഡിഎഫിന്‍റെ വോട്ടുകള്‍ അങ്ങനെ താരതമ്യം ചെയ്യണമെന്ന് തോന്നിയതേയില്ല. മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നതു വരെ. ഇമ്മാതിരി ആളുകള്‍ എഴുതിക്കൂട്ടുന്ന അസംബന്ധങ്ങള്‍ ഒരു നല്ല എഡിറ്ററുടെ കൈയിലാണ് കിട്ടുന്നതെങ്കില്‍ സാധനം നുളളിക്കീറിക്കളഞ്ഞ്, കമ്പനിച്ചെലവില്‍ എഴുത്താളന് നെല്ലിക്കാത്തളം ഏര്‍പ്പാടാക്കും. പക്ഷേ, ഇത് മനോരമയാണ്. കണ്ടത്തില്‍ കുടുംബത്തിന്‍റെ ക്വട്ടേഷന്‍ ഗുണ്ടയാണ് എഴുത്താളന്‍. അതുകൊണ്ട് യുഡിഎഫിന് കിട്ടിയ വോട്ടൊന്നും താരതമ്യം ചെയ്യാനുളള ധൈര്യമൊന്നും അവിടെയാര്‍ക്കുമുണ്ടാവില്ല.

2015 ജൂലൈ ഒന്നിന്‍റെ മനോരമയില്‍ മറ്റൊരൈറ്റമുണ്ട്. കാറ്റുപോയ വിവാദങ്ങള്‍, പുതിയ വിഷയങ്ങള്‍ തേടി പ്രതിപക്ഷം എന്ന തലക്കെട്ടില്‍. അതില്‍ പത്രം ഇങ്ങനെ ആശ്വാസം കൊളളുന്നു -
ഇനി സിപിഎമ്മിനും ഇടതുപക്ഷത്തിനും കേരളത്തിൽ വിഷയദാരിദ്ര്യത്തിന്റെ നാളുകൾ. അരുവിക്കരയിൽ അവർ ഉയർത്തിയ മുദ്രാവാക്യങ്ങളൊന്നും ഏശിയില്ല, പലതിന്റെയും കാറ്റു പോവുകയും ചെയ്തു. യുഡിഎഫിനു കരുത്തേകിയതാകട്ടെ വികസന മുദ്രാവാക്യങ്ങളും.

യുഡിഎഫിന് എന്തോന്ന് കരുത്തുണ്ടായെന്നാണ് സുജിത് നായരും സംഘവും വാദിക്കുന്നത്? 2011 മുതല്‍ 2015 വരെ  ഉയര്‍ത്തിയ വികസന മുദ്രാവാക്യം കൊണ്ട്, അരുവിക്കര മണ്ഡലത്തില്‍ ഒരു വോട്ട് അധികം നേടാന്‍ ഉമ്മന്‍ചാണ്ടിയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞോ? അങ്ങനെ സംഭവിച്ചെങ്കില്‍ 25000 വോട്ട് അധികം പോള്‍ ചെയ്യപ്പെട്ടപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു കുറഞ്ഞ് 39 ശതമാനത്തിലേയ്ക്കു ചുരുങ്ങുമായിരുന്നില്ലല്ലോ. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിനെതിരെ കൊളളസംഘത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും അരുവിക്കരയില്‍ വോട്ടു ചെയ്ത 61 ശതമാനത്തിനും ബോധ്യമായിട്ടുണ്ട് എന്ന സത്യത്തിനു നേരെ സുജിത് നായര്‍ ഉടുമുണ്ടഴിച്ചു മറച്ചിട്ടെന്തു കാര്യം?

അപ്പോള്‍, സംഗതി വ്യക്തമാണ്. യുഡിഎഫും ഉമ്മന്‍ചാണ്ടിയും ലക്ഷ്യമിടുന്ന പൊതുബോധ സൃഷ്ടിയ്ക്കു വേണ്ടിയാണ് സുജിത് നായര്‍ പേനയുന്തുന്നത്. എഴുതുന്നത് നുണയും വിവരക്കേടും അസംബന്ധവും അല്‍പ്പത്തവും ആയാലും വേണ്ടില്ല, ചാണ്ടിയ്ക്കു വായിച്ചു സുഖിക്കാനുളള വകയുണ്ടാകണമെന്നേയുളളൂ. വിഷയം, അഞ്ചാം മന്ത്രി വിവാദമോ  അരുവിക്കര തിരഞ്ഞെടുപ്പു ഫലമോ സിപിഎമ്മില്‍ നിന്നുളള കൊഴിഞ്ഞുപോക്കോ ആയിക്കോട്ടെ, സുജിത് നായരുടെ വിശകലനം ഒരു പുല്ലാങ്കുഴല്‍ വായനയായിരിക്കും.  ഉമ്മന്‍ചാണ്ടിയ്ക്കു നല്ലതുപോലെ സുഖിക്കണം. അത്രേയുളളൂ.

ഭാഗം ആറ്
ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലയ്ക്കുമോ?

സിപിഎം അനുഭാവികളായ സൈബര്‍ ചാവേറുകളുടെ പ്രതികരണങ്ങളിലെ ഭാഷയും ശൈലിയും സുമനസുകളെ വേദനപ്പിച്ചിരിക്കുന്നു. അതെപ്പോഴും അങ്ങനെയാണ്. സിപിഎമ്മില്‍ നിന്ന് അരുതായ്കകളുണ്ടാകുന്നത് സുമനസുകള്‍ ഒരിക്കലും സഹിക്കുകയോ പൊറുക്കുകയോ ഇല്ല.

സുജിത് നായര്‍ തന്‍റെ ഫേസ് ബുക്ക് സ്റ്റാറ്റസില്‍ ഇങ്ങനെയെഴുതുന്നു -
പാമ്പാടിയിലെ വീട്ടിൽ ചുണ്ടിൽ നാമജപമില്ലാതെ കാണാറില്ലാത്ത അമ്മ ഇതൊക്കെ അറിഞ്ഞാൽ ഉണ്ടാകുന്ന ആന്തൽ ആകും അതിനു കാരണം. സ്വജീവിതം കൊണ്ട് അവരുണ്ടാക്കിയ ധാർമികശക്തിയുടെ ചൂട് മതി ശാപവചസുകളെ വെണ്ണീറാക്കാൻ!

സുജിത് നായരുടെ അമ്മയെയും ഭാര്യയെയുമൊക്കെ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്നാണ് പരാതി. സംഗതി മോശമാണ്. സുജിത് നായര്‍ എഴുതുന്ന വിവരക്കേടിന്‍റെ അദ്ദേഹത്തിന്‍റെ അമ്മയും ഭാര്യയും പഴി കേള്‍ക്കേണ്ടി വരുന്നത് ശരിയല്ല. സുജിത് നായരെത്തന്നെ വിമര്‍ശിക്കുമ്പോഴും പക്വതയും മാന്യതയും കൈവെടിയാനും പാടില്ല. സുമനസുകളോട് യോജിച്ചുകൊണ്ട് ചില ഓര്‍മ്മകള്‍ കൂടി പങ്കുവെയ്ക്കട്ടെ.

2008 ഫെബ്രുവരി 14നാണ് സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന്‍ മൂന്നാം തവണ തെരഞ്ഞെടുക്കപ്പെട്ടത്. തൊട്ടുപിറ്റേന്ന് മനോരമയുടെ എഡിറ്റ് പേജില്‍ അദ്ദേഹത്തെക്കുറിച്ചൊരു ലേഖനം പ്രത്യക്ഷപ്പെട്ടു. തലക്കെട്ട് - വടക്കന്‍ചിട്ടയുടെ വീരകഥ.

പ്രസ്തുത ലേഖനത്തിന്‍റെ രണ്ടാം ഖണ്ഡിക തുടങ്ങുന്നത് ഇങ്ങനെയാണ് - "പിണറായി മുണ്ടയില്‍ കോരന്‍റെ ഭാര്യ കല്യാണി 14 പ്രസവിച്ചെങ്കിലും ജീവിച്ചത്‌ മൂന്നു പേര്‍". സാധാരണ പത്രങ്ങളിലൊന്നും ഇങ്ങനെയൊരു വാക്യശൈലി കാണാനാവില്ല. " മലയാള മനോരമയുടെ ചീഫ്‌ എഡിറ്റര്‍  കെ എം മാത്യുവിന്റെ  ഭാര്യ അന്നമ്മയുടെ മൂത്ത പുത്രനാണ്‌ മനോരമ എഡിറ്റര്‍ മാമ്മന്‍ മാത്യു" എന്നെഴുതിയാല്‍ എന്താണ് അര്‍ത്ഥം?

എത്ര അധമമായ ദുസൂചനയും പത്രത്തില്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ ഒരുമടിയുമുളള പത്രമല്ല മനോരമ. മേല്‍പ്പറഞ്ഞ വാചകമെഴുതിയ ലേഖകന്‍ തിരുവനന്തപുരം പ്രസ് ക്ലബിലെ അണ്ടര്‍ ഗ്രൗണ്ട് മദ്യശാലയിലെ സ്ഥിരം സന്ദര്‍ശകനാണ്. സദിരു കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ പ്രസ് ക്ലബ് റോഡിലെ ഇരുട്ടില്‍വെച്ച് അദ്ദേഹത്തെ കൂമ്പിടിച്ചു കലക്കാനോ അമ്മയ്ക്കോ അച്ഛനോ പറ‍ഞ്ഞ് അരിശം തീര്‍ക്കാനോ ഒരു ഡിവൈഎഫ്ഐക്കാരന് നിഷ്പ്രയാസം സാധിക്കും. പക്ഷേ ആ വഴി ആരും സ്വീകരിച്ചിട്ടില്ല.

പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയചിന്തകന്‍, ഗ്രന്ഥകാരന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സര്‍വരാലും ആദരിക്കുന്ന വ്യക്തിത്വമായിരുന്നു പി ഗോവിന്ദപ്പിളളയുടേത്. മാന്യമായ ശൈലിയ്ക്കും മാന്യമായ ഇടപെടലിനും പേരുകേട്ട വ്യക്തിത്വം. ഒരിക്കല്‍ മനോരമയെ രാഷ്ട്രീയമായി വിമര്‍ശിച്ചതിന്‍റെ പേരില്‍ അന്നത്തെ ആസ്ഥാന തമാശക്കാരന്‍ പാര്‍ത്ഥന്‍ (പി. അരവിന്ദാക്ഷന്‍ എന്ന റെസിഡന്‍റ് എഡിറ്റര്‍) ഗോവിന്ദപ്പിളളയ്ക്കു ചാര്‍ത്തിക്കൊടുത്ത വിശേഷണം, "പികെവിയുടെ സ്ഥിരം അളിയന്‍" എന്നായിരുന്നു.

കുട്ടിക്കാലം മുതല്‍ കുടുംബത്ത് താല്‍ക്കാലിക അളിയന്മാരെ യഥേഷ്ടം പരിചയിച്ച അരവിന്ദാക്ഷന് സ്ഥിരം അളിയന്‍ എന്ന പദവി ഒരു തെറിപ്പദമായിരുന്നു. പെങ്ങന്മാര്‍ ആവോളം ഉണ്ടായിട്ടും പേരിനൊരു സ്ഥിരം അളിയന്‍ പോലുമില്ലാത്തവരുടെ വിഷമവും നാം മനസിലാക്കണം. ഈ അധിക്ഷേപം ഒരുളുപ്പുമില്ലാതെ എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച പത്രമാണ് മനോരമ.

ഒരിക്കല്‍ മനോരമയ്ക്ക് അഹിതമായി എന്തോ പറഞ്ഞ ചെമ്മനം ചാക്കോയെ "അയ്മനം ചീക്കു" എന്നധിക്ഷേപിച്ചാണ് അന്നത്തെ ആസ്ഥാന ഹാസ്യപ്രതിഭ ശ്രീലന്‍ (കെ എം ചുമ്മാര്‍) അരിശം തീര്‍ത്തത്. പി ജെ കുര്യനെതിരെ പരാതികൊടുത്തപ്പോള്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടി മനോരമയ്ക്ക് "സൂര്യനെല്ലിക്കാരി"യായി.

ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ദിവസത്തെ പത്രം നോക്കുക. 'വിമതന്‍' എന്ന പേരില്‍ എഡിറ്റ് പേജില്‍ അസഹ്യതാണ്ഡവം നടത്തുന്ന വിടുവായന്‍ പിസി ജോര്‍ജിന് ചാര്‍ത്തിക്കൊടുത്ത ഇരട്ടപ്പേര് കണ്ടില്ലേ - മൂക്കന്‍.

ഇഷ്ടമില്ലാത്തവര്‍ക്ക് ഇടംപേരു ചാര്‍ത്തിയും ഇരട്ടപ്പേരു വിളിച്ചും വിമര്‍ശം ചൊരിയുന്ന ഈ മാധ്യമപ്രവര്‍ത്തന ശൈലിയെ എന്തു പേരിട്ടു വിളിക്കണം?
ലാവലിന്‍, ജനകീയാസൂത്രണ വിവാദങ്ങളില്‍ മനോരമ നടത്തിയ നുണപ്രചരണത്തെ തെളിവുസഹിതം തുറന്നുകാണിച്ച വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകമെഴുതിയ തോമസ് ഐസക്കിനോടുളള രോഷം മനോരമ പരിഹസിച്ചു തീര്‍ത്തത് ഇങ്ങനെയായിരുന്നു -
കഷണ്ടി, കുമ്പ, ചെവിയില്‍ രോമം, പുറത്തു വെടിക്കല, എന്നിവ പുരുഷലക്ഷണമാണെന്നു കരുതിയ കാലമുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക വിദഗ്ധന്മാരുടെ ലക്ഷണങ്ങള്‍ അന്നുമിന്നും ഒന്നു തന്നെയാണ്. കഷണ്ടിയിലേയ്ക്ക് നുഴഞ്ഞു കയറുന്ന വിശാലമായ നെറ്റി, ആഗോളതാപനത്തെ ചെറുക്കാന്‍ ശേഷിയുളള ഉപ്പ്, കുരുമുളക് താടി, നെടുവരിയന്‍ പുലിമാര്‍ക്ക് ജൂബ, ആളൊഴിഞ്ഞ അമ്പലപ്പറമ്പിലെ ബലൂണ്‍ കച്ചവടക്കാരനെപ്പോലെ അനന്തതയില്‍ വിലയം പ്രാപിക്കുന്ന നോട്ടം... മിനിമം ഇത്രയുമുണ്ടെങ്കില്‍ ആര്‍ക്കും സാമ്പത്തിക വിദഗ്ധനാകാം. എന്നുവെച്ച് ലക്ഷണങ്ങള്‍ തിരഞ്ഞവര്‍ കേരളത്തില്‍ കാശിന് പതിനാറാണെന്ന് കരുതരുത്. ലക്ഷം മാനുഷന്‍ കൂടുകില്‍ അതില്‍ ഐസക് മന്ത്രിയെപ്പോലെ ലക്ഷണമൊത്തെ ഒന്നോ രണ്ടോ പേരേയുണ്ടാകൂ. ( മനോരമ എഡിറ്റ് പേജ് - വിമതന്‍, മാര്‍ച്ച് 28, 2010).

അനുപമാ വെങ്കിടേഷേ, സീനിയര്‍ എഡിറ്ററേ! ഇതെന്ത് പത്രപ്രവര്‍ത്തനമാണ്? "ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ  കാമ്പ് മനസിലാക്കി രാഷ്ട്രീയമായി സംവാദത്തിലേ൪പ്പെടാനുള്ള അറിവിന്‍റെയും  ധൈര്യത്തിന്‍റെയും അടിസ്ഥാനപരമായ ഡിഗ്നിറ്റി"യുടെയുമൊക്കെ സംസാരിക്കുന്ന തെളിവുകളാണ് മുകളിലെഴുതിയത്. വിമര്‍ശനത്തിനു മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍, ഇരട്ടപ്പേരിടും, ജൂബയെയും കഷണ്ടിയെയും തോണ്ടി പരിഹാസം ചമയ്ക്കും (ആരു ചിരിക്കുമോ ആവോ), മൂക്കനെന്നും സ്ഥിരം അളിയനെന്നും അധിക്ഷേപിച്ച് ആത്മനിര്‍വൃതി അഭിനയിക്കും.

ഇതൊക്കെ ചെയ്യുന്നവര്‍ എപ്പോഴെങ്കിലുമൊക്കെ കണക്കു പറയേണ്ടി വരും. ഉമ്മന്‍കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കുന്ന വൃത്തികേടുകള്‍ എഴുതിക്കൊടുക്കാന്‍ ഒരുളുപ്പുമില്ലാത്ത അസംഖ്യം ലേഖകരെ മനോരമ ചെല്ലും ചെലവും കൊടുത്ത് പോറ്റി വളര്‍ത്തുന്നുമുണ്ട്.

സുജിത് നായര്‍ അവരിലൊരാളാണ്. അദ്ദേഹം പത്രപ്രവര്‍ത്തകനല്ല. പൈംപിക പ്രവര്‍ത്തകനാണ്. ക്ലാസ് വണ്‍ പുല്ലാങ്കുഴല്‍ വിദഗ്ധന്‍. വിശകലനമെന്ന പേരില്‍ എഴുതിത്തളളുന്നത് ഒന്നാന്തരം കൂട്ടിക്കൊടുപ്പു യുക്തികളാണ്. അങ്ങനെയൊരാള്‍ ജീവിതത്തില്‍ ഇങ്ങനെ ചില സന്ദര്‍ഭങ്ങളും അഭിമുഖീകരിക്കേണ്ടി വരും. അതൊരു കാവ്യനീതിയാണ്. കാരണം ഈ ചെയ്യുന്നത് മലയാളിയാണ്. അവന്‍ കണികണ്ടുണരുന്ന സുപ്രഭാതം മനോരമയും..
.
വിതയ്ക്കുന്നതേ കൊയ്യാമ്പറ്റൂ... !

5 comments:

ASOKAN said...

സ്വന്തം ചാനൽ ഒടയോനെ കൊണ്ഗ്രസുകാർ സോഷ്യൽ മീഡിയയിൽ ചവിട്ടികൂട്ടിയപ്പോൾ
അനുപ വെങ്കിടേഷ് ഇതുപോലെ പ്രതികരിച്ചുകണ്ടില്ലല്ലോ..?

Unknown said...

അല്ലെങ്കിലും മാങ്ങയുള്ള മാവിലേ കല്ലേറ് കിട്ടൂ...സിപിഎം ചേകവരോട് മാസത്തില്‍ "ഒരുവാള്" പോരുതിയില്ലങ്കില്‍ ആ മാസത്തെ ജേര്‍ണല്‍ ക്വാട്ട തികയില്ല സുജിത്തിനും,,അനുപംയ്ക്കുമോന്നും ചന്തൂനെ തോപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ..കുഴലും പേനയും താഴെവെച്ചു വീട്ടീപ്പോ...

Elakkadan said...

എട്ടു തവണയാണ് ഇവിടെ "അനുപമ" എന്ന് ആവര്‍ത്തിക്കുന്നത്. അനുപമ മാത്രേ സുജിത് നായരെ സപ്പോര്‍ട്ട് ചെയ്തുള്ളൂ?

Unknown said...




It had all the earmarks of a CIA operation;
the bomb killed everybody in the room
except the intended target!

Unknown said...



ഇത്രയും അധ്വാനിച്ച ഒരാളോട് സഹതാപം തോന്നി പ്രതികരിച്ചു
സഹായിക്കുകയാണെന്ന്

കരുതിയാല്‍ മതി.
“കൊഴിഞ്ഞു പോയ പാര്‍ടി അംഗങ്ങള്‍ - 25095 എന്ന വിവരത്തെ ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്ന കണക്കിലേയ്ക്ക് വ്യാഖ്യാനിച്ചു വലിച്ചുനീട്ടിയ ഭാവനയുടെ "കാമ്പ്" ഏതുപകരണം ഉപയോഗിച്ചാണ് അനുപമാ വെങ്കിടേഷ് അളന്നു തിട്ടപ്പെടുത്തുന്നത്? “ എന്ന ചോദ്യം ചുവടെ ഉദ്ധരിക്കുന്ന ഖണ്ഡികക്കും കൂടി ബാധകമാക്കിക്കൂടെ:
“ ഏതോ രഹസ്യകേന്ദ്രത്തില്‍ ആലോചിച്ച് ആസൂത്രണം ചെയ്ത് പ്രതികരണവും വാര്‍ത്തയുമുല്‍പാദിപ്പിക്കുന്ന രസായനവിദ്യകള്‍ ജി. ശക്തിധരനോളം അറിയുന്നവര്‍ വേറെയില്ല. സുജിത് നായര്‍ എഴുതുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും തിരുത്തേണ്ടി വരാറില്ല സാക്ഷ്യം കൂടിയായപ്പോള്‍ വൃത്തം പൂര്‍ണമായി. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മികച്ച ഇടതുപക്ഷ നിരീക്ഷകനായ പത്രപ്രവര്‍ത്തകനാണ് സുജിത് നായര്‍. കണ്ണേ മടങ്ങുക എന്നല്ലാതെ എന്തു പറയാന്‍!”
പണി ഏല്‍പ്പിച്ചവരെ ഇങ്ങിനെ നാണം കെടുത്തല്ലേ! കിട്ടിയതിനനുസരിച്ചുള്ള പണിയെങ്കിലും ആത്മാര്‍ഥതയോടെ എടുത്തുകൊടുക്ക്. ചില ക്രൈം ത്രില്ലര്‍ സിനിമകളില്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന വില്ലന്‍മാര്‍ ഹീറോയെ കൊന്നു കൊക്കയിലെറിഞ്ഞു പ്രതിഫലവും വാങ്ങി വിമാനം കയറിപോകും. ക്ലൈമാക്സ് ആകുമ്പോള്‍ കാണാം അതേ ഹീറോ ആഹ്ലാദത്തോടെ കയ്യും വീശി കടന്നുവരുന്നത്‌. വെറുതെ ഓര്‍ത്തുപോയതാ. അതുകൊണ്ട് അടുത്ത എഡിഷന്‍ മുടക്കണ്ട. ഉണ്ണിയെകണ്ടാലറിയാം ഊരിലെ പഞ്ഞം.!